

ഡോണൾഡ് ട്രംപ്, നരേന്ദ്ര മോദി
file image
ന്യൂഡൽഹി: അമെരിക്കൻ പ്രസിഡന്‍റ് ഡൊണൾഡ് ട്രംപുമായി ഫോണിൽ സംസാരിച്ചതായി പ്രധാനമന്ത്രി നരേന്ദ്ര മോദി. 18 ശതമാനത്തിലേക്ക് തീരുവ കുറച്ചതിന് ട്രംപിന് നന്ദി പറയുകയും ചെയ്തു.
എന്നാൽ, വ്യാപാര കരാർ ആയെന്ന് സ്ഥിരീകരിക്കാതെയായിരുന്നു പ്രധാനമന്ത്രിയുടെ പ്രതികരണം. 'വ്യാപാര കരാർ' എന്ന പരാമർശം പോസ്റ്റിൽ ഉപയോഗിച്ചില്ല. അതേ സമയം, ട്രംപിന്‍റെ നേതൃത്വം ലോകസമാധാനത്തിന് സഹായകരമെന്നും ട്രംപിന്‍റെ സമാധാന ശ്രമങ്ങളെ പിന്തുണയ്ക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു. രണ്ടു സാമ്പത്തിക വ്യവസ്ഥകൾ ഒന്നിച്ചു വരുന്നത് ജനങ്ങൾക്ക് ഗുണകരമാണെന്നും മോദി കുറിച്ചു.
അതേ സമയം, ട്രേഡ് ഡീൽ എന്ന പരാമർശം ആവർത്തിച്ച് യുഎസ് അംബാസഡർ സെർജിയോ ഗോർ സാമൂഹ്യമാധ്യമങ്ങളിൽ കുറിപ്പ് പങ്കുവച്ചു. പ്രധാനമന്ത്രിയെ ഡോൺഡ് ട്രംപ് യഥാർഥ സുഹൃത്തായി കാണുന്നു എന്നും അദ്ദേഹം കുറിച്ചു.
മാത്രമല്ല, ഇന്ത്യ-അമെരിക്ക വ്യാപാര കരാറിൽ ധാരണയായെന്ന അവകാശവാദവുമായി യുഎസ് പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപും രംഗത്തെത്തി. പകരം തീരുവ 25 ശതമാനത്തിൽ നിന്ന് 18 ശതമാനമായി കുറയ്ക്കുമെന്നും അദ്ദേഹം പറഞ്ഞു. റഷ്യൻ എണ്ണ വാങ്ങുന്നത് നിർത്താമെന്ന് മോദി സമ്മതിച്ചതായും ട്രംപ് അവകാശപ്പെട്ടു. എന്നാൽ ഇക്കാര്യങ്ങളിലൊന്നും ഔദ്യോഗിക സ്ഥിരീകരണമില്ല.