പൊതുമുതൽ നശിപ്പിച്ചാൽ ജാമ്യം കിട്ടാൻ പാടുപെടും; കർശന ശുപാർശയുമായി ദേശീയ നിയമ കമ്മീഷൻ
ന്യൂഡൽഹി: പൊതു മുതൽ നശിപ്പിക്കൽ കേസിലെ പ്രതികളുടെ ജാമ്യ വ്യവസ്ഥയിൽ കർശന ശുപാർശയുമായി ദേശീയ നിയമ കമ്മീഷൻ. ജാമ്യം ലഭിക്കണമെങ്കിൽ ഇനി മുതൽ നശിപ്പിച്ച മുതലിന് തുല്യമായ തുക കെട്ടിവയ്ക്കണമെന്നാണ് ശുപാർശ. ഇത് സംബന്ധിച്ച നിയമഭേദഗതിയിൽ കേന്ദ്ര സർക്കാർ തീരുമാനമെടുക്കും. സുപ്രീംകോടതി നിർദേശത്തിന്‍റേയും വിവിധ ഹൈക്കോടതി വിധികളുടേയും പശ്ചാത്തലത്തിലാണ് നിയമകമ്മീഷന്‍റെ ശുപാർശ.
ഏതെങ്കിലും രാഷ്ട്രീയ പാർട്ടിയോ സംഘടനയോ ആഹ്വാനം ചെയ്ത് പ്രതിഷേധത്തിനിടെ പൊതുമുതൽ നശിപ്പിച്ചാൽ ഭാരവാഹികളെ പ്രതികളാക്കാമെന്നും ശുപാര്‍ശയിലുണ്ട്. കേസുകളിൽ അറസ്റ്റിലാകുന്നവർക്ക് ജാമ്യം ലഭിക്കുന്നതിനും കർശനനിർദ്ദേശങ്ങൾ അടങ്ങുന്ന ശുപാർശ കമ്മീഷൻ സമർപ്പിച്ചു.
പ്രതികൾക്ക് ജാമ്യം ലഭിക്കാൻ നശിപ്പിച്ച പൊതുമുതലിന് തുല്യമായ തുക കെട്ടിവയ്ക്കണം. വില നിർണയിക്കാനാവാത്ത വസ്തുക്കൾ നശിപ്പിച്ചാൽ അതിന് കോടതി നിർദേശിക്കുന്ന തുക കെട്ടിവയ്ക്കേണ്ടി വരും. 2015ൽ കേന്ദ്രസർക്കാർ കൊണ്ടുവന്ന ബില്ലിലെ മറ്റു വ്യവസ്ഥകളും കമ്മീഷൻ നിലനിർത്തുന്നുണ്ട്. എന്നാൽ, ഈ ബില്ലിൽ പാർലമെന്‍റ് തീരുമാനം എടുത്തിരുന്നില്ല.കേരളത്തിലടക്കം മുൻകാല ഹൈക്കോടതിവിധികളുടെ അടിസ്ഥാനത്തിൽ കർശനവ്യവസ്ഥകളുണ്ട്.