ന്യൂഡൽഹി: ലോക്സഭാ തെരഞ്ഞെടുപ്പിന് അരങ്ങൊരുങ്ങുമ്പോൾ കോൺഗ്രസ് വിട്ട് ബിജെപിയിലേക്ക് ചേക്കേറുന്ന നേതാക്കളുടെ കൂട്ടത്തിലേക്ക് പഞ്ചാബ് കോൺഗ്രസ് മുൻ അധ്യക്ഷൻ നവ്ജ്യോത് സിങ് സിദ്ദുവും മുൻമന്ത്രി മനീഷ് തിവാരിയും. പാർട്ടി നേതൃത്വത്തെ ധിക്കരിച്ച് സമാന്തര യോഗം നടത്തിയതിന്‍റെ പേരിൽ കോൺഗ്രസ് സംസ്ഥാന നേതൃത്വം സിദ്ദുവിനെതിരേ പരാതി നൽകിയിരുന്നു. അടുത്തിടെയായി പാർട്ടിയുമായി സിദ്ദു സഹകരിച്ചിരുന്നുമില്ല. കർഷക പ്രക്ഷോഭവുമായി ബന്ധപ്പെട്ട് ഇന്ന് ഉച്ചക്ക് 12.15ന് സ്വന്തം വസതിയിൽ സിദ്ദു മാധ്യമസമ്മേളനം വിളിച്ചിട്ടുണ്ട്. സമ്മേളനത്തിൽ കൂടുതൽ വിവരങ്ങൾ പുറത്തു വിടുമെന്നാണ് റിപ്പോർട്ട്. സിദ്ദുവിനൊപ്പം മൂന്ന് എംഎൽഎമാരും ഈ ആഴ്ച തന്നെ പാർട്ടി വിട്ടേക്കുമെന്നാണ് സൂചന. മഹാരാഷ്ട്ര മുൻ മുഖ്യമന്ത്രി അശോക് ചവാൻ അടുത്തിടെ പാർട്ടി വിട്ടിരുന്നു. മധ്യപ്രദേശ് മുൻ മുഖ്യമന്ത്രി കമൽനാഥും മകനും പാർട്ടി വിടുമെന്ന അഭ്യൂഹവും ശക്തമാണ്.