ന്യൂഡൽഹി: താൻ നിയന്ത്രിച്ചു നിർത്തിയിരിക്കുന്ന പീരങ്കിയാണ് ഇളയ സഹോദരൻ അക്ബറുദ്ദീൻ ഒവൈസി എന്ന എഐഎംഐഎം നേതാവ് അസദുദ്ദീൻ ഒവൈസിയുടെ മുന്നറിയിപ്പിനു മറുപടിയുമായി ബിജെപി നേതാവ് നവനീത് റാണ. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചതിനു കേസെടുത്ത് ഒരു ദിവസത്തിനു ശേഷമാണ് മഹാരാഷ്ട്രയിൽ നിന്നുള്ള വനിതാ നേതാവിന്‍റെ വെല്ലുവിളി.
''അനുജൻ പീരങ്കിയാണെങ്കിൽ വീടിനു മുന്നിൽ അലങ്കാരത്തിനു വയ്ക്കാം എന്നാണ് നവനീത് നൽകിയ മറുപടി. രാമഭക്തരും മോദിജിയുടെ സിംഹങ്ങളും ഇന്ത്യയിലെ സകല തെരുവുകളിലുമുണ്ട്. ഞാൻ ഹൈദരാബാദിലേക്കു വരുകയാണ്. ആരാണ് എന്നെ തടയുന്നതെന്നു കാണാം'', നവനീത് പ്രഖ്യാപിച്ചു. ട്വിറ്ററിൽ പോസ്റ്റ് ചെയ്തിരിക്കുന്ന വീഡിയോയിലാണ് വെല്ലുവിളി.
15 സെക്കൻഡ് നേരത്തേക്ക് പൊലീസിനെ മാറ്റി നിർത്തിയാൽ, സഹോദരൻമാർ എവിടെനിന്നാണ് വന്നതെന്നോ എങ്ങോട്ടാണു പോയതെന്നോ അറിയാൻ പറ്റാതാവും എന്ന വെല്ലുവിളി നവനീത് റാണ നേരത്തെ അസദുദ്ദീനും അക്ബറുദ്ദീനുമെതിരേ ഉന്നയിച്ചിരുന്നു.
കോൺഗ്രസിനോ എഐഎംഐഎമ്മിനോ വോട്ട് ചെയ്യുന്നത് പാക്കിസ്ഥാനു വേണ്ടി വോട്ട് ചെയ്യുന്നതു പോലെയാണെന്നും, ഹൈദരാബാദിനെ പാക്കിസ്ഥാൻ ആകാൻ അനുവദിക്കില്ലെന്നും നവനീത് റാണ നേരത്തെ പ്രകോപനപരമായ പ്രസ്താവനകൾ നടത്തിയിരുന്നു.
കോൺഗ്രസിനു വോട്ട് ചെയ്യുന്നത് പാക്കിസ്ഥാനുള്ള വോട്ടാണെന്ന പ്രസ്താവനയുടെ പേരിലാണ് നവനീതിനെതിരേ തെരഞ്ഞെടുപ്പ് കമ്മീഷൻ പെരുമാറ്റച്ചട്ട ലംഘനത്തിനു കേസെടുത്തിരിക്കുന്നത്.