മുംബൈ: മഹാരാഷ്ട്രയിൽ നാടകീയ രാഷ്ട്രീയ നീക്കങ്ങൾ. എൻസിപി പിളർത്തി അജിത് പവാറും അദ്ദേഹത്തെ അനുകൂലിക്കുന്ന 29 എംഎൽഎമാരും ഏക്‌നാഥ് ഷിൻഡെ നയിക്കുന്ന ശിവസേന സർക്കാരിന്‍റെ ഭാഗമായി. പ്രതിപക്ഷ നേതൃസ്ഥാനം ഒഴിഞ്ഞ അജിത് പവാർ ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു.
അജിത് പവാറിന്‍റെ പക്ഷത്തുനിന്ന് 9 പേർ മന്ത്രിസഭയിലുണ്ടാകുമെന്നാണ് സൂചന. തന്നെ പിന്തുണയ്ക്കുന്ന 29 എംഎൽഎമാരുമായാണ് അജിത് പവാർ രാജ്ഭവനിലെത്തിയത്.
ഉപമുഖ്യമന്ത്രിയും ബിജെപി നേതാവുമായ ദേവേന്ദ്ര ഫഡ്നാവിസും രാജ്ഭവനിലുണ്ടായിരുന്നു. മുതിർന്ന നേതാക്കളായ ഛഗൻ ഭുജ്പൽ, പ്രഫുൽ പട്ടേൽ, ധനനി മുണ്ടെ, ദിലീപ്അ വാൽസ് പാട്ടീൽ, സഞ്ജയ് ബൻസോഡെ തുടങ്ങിയവർ മന്ത്രിസഭയിലുണ്ടാകുമെന്നാണ് വിവരം.
അതേസമയം ഈ നീക്കത്തെ കുറിച്ച് തനിക്കൊന്നും അറിയില്ലെന്ന് എൻസിപി അധ്യക്ഷൻ ശരദ് പവാർ പ്രതികരിച്ചു. നേരത്തെ, ശരദ് പവാർ എൻസിപി അധ്യക്ഷ സ്ഥാനം അപ്രതീക്ഷിതമായി രാജിവച്ചപ്പോൾ അജിത് പവാർ കൂടി ഇടപെട്ടാണ് അദ്ദേഹത്തെ പിന്തിരിപ്പിച്ചത്.