

പി.വി. കുൽകർണി
ന‍്യൂഡൽഹി: നീറ്റ് പരീക്ഷ പേപ്പർ ചോർന്ന സംഭവവുമായി ബന്ധപ്പെട്ട കേസിൽ മുഖ‍്യ സൂത്രധാരൻ അറസ്റ്റിൽ. പുനെ സ്വദേശിയായ കെമിസ്ട്രി അധ‍്യാപകൻ പി.വി. കുൽകർണിയെയാണ് സിബിഐ അറസ്റ്റ് ചെയ്തത്. ഇതോടെ കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായവരുടെ എണ്ണം എട്ടായി.
നാഷണൽ ടെസ്റ്റിങ് ഏജൻസിക്കു വേണ്ടി പരീക്ഷാ നടപടികളിൽ ഏർപ്പെട്ടിരുന്ന ഇയാൾക്ക് നീറ്റ്- യുജി പരീഷാ ചോദ‍്യപേപ്പറുകൾ കൈകാര‍്യം ചെയ്യാൻ അനുമതിയുണ്ടായിരുന്നുവെന്നാണ് സിബിഐ പ്രസ്താവനയിലൂടെ അറിയിച്ചിരിക്കുന്നത്.
2026 ഏപ്രിലിൽ കേസിലെ മറ്റൊരു പ്രതിയായ മനീഷ വാഗ്മറെയ്ക്കൊപ്പം കുൽക്കർണിയും ചേർന്ന് പുനെയിലെ വസതിയിൽ വിദ‍്യാർഥികൾക്ക് പ്രത‍്യേക കോച്ചിങ് ക്ലാസുകൾ നൽകിയതായാണ് സിബിഐ പറയുന്നത്. ഇവിടെ വച്ച് കുൽകർണി ചോദ‍്യങ്ങളും അവയുടെ ഓപ്ഷനുകളും ശരിയായ ഉത്തരങ്ങളും പറഞ്ഞതായി ആരോപണമുണ്ട്.
കുൽകർണി പറഞ്ഞുകൊടുത്ത വിവരങ്ങൾ വിദ‍്യാർഥികൾ നോട്ട് ബുക്കുകളിൽ എഴുതിയെടുത്തിരുന്നു. നീറ്റ് പരീക്ഷയിലെ യഥാർഥ ചോദ‍്യപേപ്പറും കുൽക്കർണി പറഞ്ഞു കൊടുത്ത വിവരങ്ങളും ഒന്നായിരുന്നുവെന്നും ഉദ‍്യോഗസ്ഥർ വ‍്യക്തമാക്കി.