

നുണപരിശോധനയ്ക്ക് അനുമതി തേടിയ മൂന്ന് പ്രതികളുടെ ഹർജി തള്ളി
ന്യൂഡൽഹി: നീറ്റ് ചോദ്യപേപ്പർ ചോർച്ച കേസിൽ നുണപരിശോധനയ്ക്കും മസ്തിഷ്‌ക പരിശോധനയ്ക്കും സ്വമേധയാ വിധേയരാകാൻ അനുമതി തേടി മൂന്ന് പ്രതികൾ നൽകിയ ഹർജി ഡൽഹി അതിവേഗ കോടതി തള്ളി. തിങ്കളാഴ്ച സ്പെഷ്യൽ ജഡ്ജി അജയ് ഗുപ്തയാണ് ഹർജി തള്ളിയത്.
പ്രതികളായ മംഗൽ ലാൽ ബിവാൽ, ദിനേഷ് ബിവാൽ, വികാസ് ബിവാൽ എന്നിവരാണ് പോളിഗ്രാഫ് (നുണപരിശോധന) പരിശോധനയ്ക്കും ബ്രെയിൻ ഇലക്ട്രിക്കൽ ആക്ടിവേഷൻ പ്രൊഫൈൽ (ബ്രെയിൻ മാപ്പിങ്) പരിശോധനയ്ക്കും അനുമതി തേടി കോടതിയെ സമീപിച്ചത്. തങ്ങളുടെ സത്യസന്ധത തെളിയിക്കാനും അന്വേഷണ ഏജൻസിക്ക് നീതിപൂർവവും സുതാര്യവുമായ അന്വേഷണം നടത്താൻ സഹായിക്കാനുമാണ് പരിശോധനകൾക്ക് സ്വമേധയാ വിധേയരാകാൻ അനുമതി തേടിയതെന്ന് പ്രതികൾ ഹർജിയിൽ ചൂണ്ടിക്കാട്ടി. എന്നാൽ കോടതി ഹർജി തള്ളുകയായിരുന്നു.