"പുതിയ ആധാർ ആറു വയസു വരെയുള്ള കുട്ടികൾക്കു മാത്രം"; സുപ്രീം കോടതിയിൽ പൊതുതാത്പര്യ ഹർജി

പൊതുതാത്പര്യ ഹർജി നുഴഞ്ഞുകയറ്റക്കാരെ ലക്ഷ്യമിട്ട്
"New Aadhaar only for children up to six years of age"; Public Interest Litigation in Supreme Court

"പുതിയ ആധാർ ആറു വയസു വരെയുള്ള കുട്ടികൾക്കു മാത്രം"; സുപ്രീം കോടതിയിൽ പൊതുതാത്പര്യ ഹർജി

file image

Updated on

ന്യൂഡല്‍ഹി: പുതിയ ആധാർ കാർഡുകൾ അനുവദിക്കുന്നത് ആറു വയസ് വരെയുള്ള കുട്ടികൾക്കു മാത്രമായി ചുരുക്കണമെന്ന് ആവശ്യപ്പെടുന്ന പൊതുതാത്പര്യ ഹർജി തിങ്കളാഴ്ച സുപ്രീം കോടതി പരിഗണിക്കും. കൗമാരക്കാർക്കും മുതിർന്നവർക്കും ആധാർ നൽകുന്നതിൽ കർശനമായ മാർഗനിർദേശങ്ങൾക്കു രൂപംകൊടുക്കണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നു. നുഴഞ്ഞുകയറ്റക്കാർ ഇന്ത്യൻ പൗരന്‍മാരായി ചമയുന്നത് തടയുന്നതു ലക്ഷ്യമിട്ട് അഭിഭാഷകനായ അശ്വിനി ഉപാധ്യായ നൽകിയ ഹർജിയാണു ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ജോയ്മല്യ ബഗ്ചി എന്നിവരടങ്ങിയ ബെഞ്ച് പരിഗണിക്കുന്നത്.

12 അക്കങ്ങളുള്ള ആധാർ നമ്പർ വ്യക്തിയെ തിരിച്ചറിയാനുള്ള രേഖ മാത്രമെന്നു ഹർജിയിൽ വിശദീകരിക്കുന്നു. ആധാർ ഒരിക്കലും പൗരത്വ രേഖയല്ല. മേൽവിലാസത്തിന്‍റെയോ ജനനത്തിന്‍റെയോ രേഖയായും ഇതിനെ പരിഗണിക്കാനാവില്ല. തിരിച്ചറിയലിനു വേണ്ടി മാത്രമെന്ന് യഥാർഥത്തിൽ ലക്ഷ്യമിട്ട ആധാർ ഇപ്പോൾ റേഷൻ കാർഡ്, താമസ സർട്ടിഫിക്കെറ്റ്, വോട്ടർ ഐടി തുടങ്ങി എല്ലാ രേഖകൾക്കുമുള്ള അടിസ്ഥാന പ്രമാണമായി ഉപയോഗിക്കുന്ന രീതി വർധിച്ചു വരികയാണെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു.

നിലവിലെ ദുർബലമായ പരിശോധനാ സംവിധാനം ഉപയോഗിച്ച് നുഴഞ്ഞുകയറ്റക്കാർ വ്യാജ രേഖകൾ ചമച്ച് വളരെ വേഗം ആധാർ കാർഡ് കൈക്കലാക്കുന്നുണ്ടെന്നും അതിലൂടെ റേഷൻ കാർഡ്, വോട്ടർ ഐഡി, ജനന സർട്ടിഫിക്കറ്റ്, ഡ്രൈവിങ് ലൈസൻസ് തുടങ്ങിയവയും നേടിയെടുത്ത് വ്യാജമായി പൗരത്വം സ്വന്തമാക്കുന്നുവെന്നും ഹർജിയിൽ പറയുന്നു.

യുഐഡിഎഐ 144 കോടി ആധാർ കാർഡുകളാണ് വിതരണം ചെയ്തിട്ടുള്ളത്. 99 ശതമാനം ഇന്ത്യക്കാർക്കും ആധാറുണ്ട്. ഈ സാഹചര്യത്തിൽ പുതിയത് ആറു വയസിൽ താഴെയുള്ള കുട്ടികൾക്ക് അനുവദിച്ചാൽ മതിയാകും. അല്ലാത്തവർക്ക് നൽകുന്നതിന് കർശന മാനദണ്ഡം വേണമെന്നും ഉപാധ്യായ. മുഴുവൻ സംസ്ഥാനങ്ങൾളെയും കേന്ദ്രഭരണ പ്രദേശങ്ങളെയും പുആധാർ നൽകുന്ന അതോറിറ്റിയായ യുഐഡിഎഐയെയും, നീതിന്യായം, ഇലക്ട്രോണിക്സ്, ഇൻഫർമേഷൻ ടെക്നോളജി എന്നീ കേന്ദ്ര മന്ത്രാലയങ്ങളെയും ഹർജിയിൽ കക്ഷികളാക്കിയിട്ടുണ്ട്.

logo
Metro Vaartha
www.metrovaartha.com