

സത്യപ്രതിജ്ഞയ്ക്ക് പിന്നാലെ ഔദ്യോഗിക വാഹനം കൈമാറി; മാതൃകയായി ജസ്റ്റിസ് ഗവായി
ന്യൂഡൽഹി: പുതിയ ചീഫ് ജസ്റ്റിസായി സൂര്യകാന്ത് സത്യപ്രതിജ്ഞ ചെയ്തതിനു പിന്നാലെ ഔദ്യോഗിക വാഹനം വിട്ടുകൊടുത്ത് മുൻ ചീഫ് ജസ്റ്റിസ് ബി.ആർ. ഗവായ്. തിങ്കളാഴ്ച രാഷ്ട്രപതി ഭവനിലെ ചടങ്ങിന് ഗവായ് എത്തിയത് ഔദ്യോഗിക കാറിലാണ്. എന്നാൽ, സൂര്യകാന്തിന്‍റെ സത്യപ്രതിജ്ഞയ്ക്കുശേഷം അദ്ദേഹം മടങ്ങിയത് സ്വന്തം വാഹനത്തിൽ.
ഔദ്യോഗിക വാഹനമായ മെഴ്സിഡസ് ബെൻസ് കാർ പുതിയ ചീഫ് ജസ്റ്റിസിനു നൽകി. സാധാരണഗതിയിൽ വിരമിക്കുന്ന ചീഫ് ജസ്റ്റിസുമാർ ഔദ്യോഗിക കാറിൽ തന്നെ വീട്ടിലേക്കു മടങ്ങുകയാണു പതിവ്. എന്നാൽ, ഗവായ് ഇക്കാര്യത്തിൽ പുതിയ കീഴ്‌വഴക്കം സൃഷ്ടിച്ചു.
നേരത്തേ, ചീഫ് ജസ്റ്റിസ് പദവിയൊഴിഞ്ഞിട്ടും ഔദ്യോഗിക വസതിയൊഴിയാത്ത മുൻ ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡിന്‍റെ നടപടി ഏറെ വിവാദമായിരുന്നു. ഒരു തവണ കാലാവധി നീട്ടിക്കൊടുത്തിട്ടും വസതിയൊഴിയാത്ത ചന്ദ്രചൂഡിനോട് പടിയിറങ്ങാൻ നിർദേശിക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതി അഡ്മിനിസ്ട്രേഷൻ കത്തെഴുതിയിരുന്നു.
തന്‍റെ ഭിന്നശേഷിക്കാരായ പെൺമക്കൾക്ക് യോജിച്ച വസതി കിട്ടിയില്ലെന്നായിരുന്നു വീടൊഴിയുന്നത് നീട്ടിവയ്ക്കാൻ ചന്ദ്രചൂഡ് നൽകിയ വിശദീകരണം. ഒടുവിൽ മാധ്യമങ്ങളിൽ ഇക്കാര്യം വാർത്തയായതോടെ അദ്ദേഹം പുതിയ വസതിയിലേക്കു മാറുകയായിരുന്നു.