ന്യൂഡല്‍ഹി: ഡല്‍ഹിയിലെ ആശുപത്രിയിലുണ്ടായ തീപിടിത്തത്തില്‍ 7 നവജാതശിശുക്കള്‍ വെന്തുമരിച്ച സംഭവത്തില്‍ ആശുപത്രി ഉടമ അറസ്റ്റില്‍. സംഭവത്തിന് ശേഷം ഒളിവിലായിരുന്ന വിവേക് വിഹാറിലെ ബേബി കെയര്‍ ന്യൂബോണ്‍ ആശുപത്രിയുടെ ഉടമയായ ഡോക്ടര്‍ നവീന്‍ കിച്ചിയെയാണ് ഡല്‍ഹി പൊലീസ് അറസ്റ്റ് ചെയ്തത്. കുറ്റകരമായ നരഹത്യ ഉൾപ്പടെയുള്ള വകുപ്പുകൾ ഉടമയ്‌ക്കെതിരെ ചുമത്തുമെന്നാണ് ഡല്‍ഹി പൊലീസ് വൃത്തങ്ങള്‍ നല്‍കുന്ന സൂചന. തീപിടിത്തത്തെ കുറിച്ച് അന്വേഷിക്കാൻ ലെഫ്റ്റനന്‍റ് ഗവർണര്‍ ചീഫ് സെക്രട്ടറിക്ക് നിര്‍ദേശം നൽകിയിരുന്നു.
പൊള്ളലേറ്റ 5 കുഞ്ഞുങ്ങള്‍ ഇപ്പോഴും ഗുരുതരാവസ്ഥയില്‍ ചികിത്സയിൽ കഴിയുകയാണ്. ശനിയാഴ്ച രാത്രി 11.45 ഓടേയാണ് ആശുപത്രിയില്‍ തീ ഉയര്‍ന്നത്. വിവേക് വിഹാറിൽ ചട്ടങ്ങൾ പാലിക്കാതെയാണ് 2 നിലകളിലായി പ്രവർത്തിച്ചിരുന്ന ആശുപത്രി പ്രവർത്തിച്ചിരുന്നതെന്നാണ് വിവരം. നവജാത ശിശുക്കളുടെ ആശുപത്രിക്കൊപ്പം ഓക്സിജൻ റീഫില്ലിങ് കേന്ദ്രവും പ്രവർത്തിച്ചിരുന്നു. ഓക്സിജൻ സിലിണ്ടർ സംഭരണ കേന്ദ്രത്തിലെ പൊട്ടിത്തെറിക്ക് പിന്നാലെയാണ് തീപിടിത്തം ഉണ്ടായതെന്ന് പ്രദേശവാസികൾ പറഞ്ഞു. തുടര്‍ന്ന് അടുത്തുള്ള 2 കെട്ടിടങ്ങളിലേക്കും വാഹനങ്ങളിലേക്കും തീ ആളിപ്പടരുകയായിരുന്നു എന്നാണ് ഡല്‍ഹി ഫയര്‍ ഫോഴ്‌സ് അറിയിച്ചത്. 5 തവണയോളം പൊട്ടിത്തെറി ഉണ്ടായതായാണ് ദൃക്സാക്ഷികൾ പറയുന്നത്.