
നോയിഡ: വയറുവേദനയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച നവവധു കല്യാണപ്പിറ്റേന്ന് കുഞ്ഞിന് ജന്മം നൽകി. ഉത്തർപ്രദേശിലെ ഗ്രേറ്റർ നോയിഡയിലാണ് സംഭവം. സെക്കന്ദരാബാദ് സ്വദേശിനിയാണ് പെൺകുഞ്ഞിനെ പ്രസവിച്ചത്. വിവാഹ രാത്രിയിൽ കടുത്ത വയറുവേദന തോന്നിയതിനെത്തുടർന്ന് ഭർത്താവും വീട്ടുകാരും ചേർന്ന് യുവതിയെ ആശുപത്രിയിലെത്തിക്കുകയായിരുന്നു.
തുടർന്ന് ഡോക്‌ടർ നടത്തിയ പരിശോധനയിലാണ് യുവതി 7 മാസം ഗർഭിണിയാണെന്ന് അറിയുന്നത്. പിറ്റേന്ന് പുലർച്ചെ പ്രസവിക്കുകയായിരുന്നു.
പെൺകുട്ടി ഗർഭിണിയായിരുന്നു എന്ന് അറിയാമായിരുന്നു എന്നും വിവരം വരന്‍റെ വീട്ടുകാരിൽ നിന്നു മറച്ച് വച്ചതാണെന്നും വധുവിന്‍റെ വീട്ടുകാർ സമ്മതിച്ചു. വയറ്റിൽ നിന്നും കല്ല് നീക്കം ചെയ്യുന്ന ശസ്ത്രക്രിയക്ക് വിധേയയാക്കിയതിനാലാണ് വയർ വീർത്തിരിക്കുന്നതെന്നാണ് വരനെ വീട്ടുകാരോട് പറഞ്ഞിരുന്നത്.
വഞ്ചനയാണ് കാണിച്ചതെന്ന് വ്യക്തമാക്കി ഭർതൃവീട്ടുകാർ സ്വീകരിക്കാന്‍ വിസമ്മതിച്ചതിനെത്തുടർന്ന് വധുവിന്‍റെ കുടുംബം തെലങ്കാനയിൽ നിന്നെത്തി കുഞ്ഞിനെയും അമ്മയെയും കൂട്ടിക്കൊണ്ടുപോയി. ഇരുവീട്ടുകാരും തമ്മിൽ ധാരണയിലെത്തിയതിനാൽ കേസ് രജിസ്റ്റർ ചെയ്തില്ലെന്ന് പൊലീസ് അറിയിച്ചു. ജൂൺ 26നായിരുന്നു വിവാഹം. യുവതിയുമായി ബന്ധം തുടരാന്‍ ആഗ്രഹിക്കുന്നിലെന്നും വരനും വീട്ടുകാരും വ്യക്തമാക്കി.