

ഡൽഹി സ്ഫോടനം; പ്രതികളായ രണ്ടു പേരെ ജുഡീഷ‍്യൽ കസ്റ്റഡിയിൽ വിട്ടു
ന‍്യൂഡൽഹി: നവംബർ 10ന് രാജ‍്യതലസ്ഥാനത്ത് ചെങ്കോട്ടയ്ക്കു സമീപമുണ്ടായ സ്ഫോടനവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ രണ്ടു പ്രതികളെ എൻഐഎ കോടതി ജുഡീഷ‍്യൽ കസ്റ്റഡിയിൽ വിട്ടു. അമീർ റഷീദ് അലി, ജാസിർ ബിലാൽ വാനി എന്നിവരെയാണ് എൻഐഎയുടെ ചോദ‍്യം ചെയ്യലിനു ശേഷം 14 ദിവസത്തേക്ക് ജുഡീഷ‍്യൽ കസ്റ്റഡിയിൽ വിട്ടത്.
പ്രിൻസിപ്പൽ ജില്ലാ സെഷൻസ് ജഡ്ജ് അഞ്ജു ബജാജ് ചന്ദനയുടെതാണ് നടപടി. കനത്ത സുരക്ഷയിലാണ് പ്രതികളെ കോടതിയിൽ ഹാജരാക്കിയത്. അടച്ചിട്ട കോടതി മുറിയിലാണ് വാദം കേട്ടത്.
15 പേരാണ് ഡൽഹി സ്ഫോടനത്തിൽ കൊല്ലപ്പെട്ടത്. കേസിലെ മുഖ‍്യ പ്രതി ഫരീദാബാദിലെ അൽ ഫലാഹ് സർവകലാശാലയിൽ ഡോക്റ്ററായിരുന്നു. ഇതുവരെ 8 പേരെ എൻഐഎ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഭീകരാക്രമണത്തിനു പിന്നിൽ പ്രവർത്തിച്ച മുഴുവൻ ശൃംഖലയെയും കണ്ടെത്തുന്നതിനു വേണ്ടി വിവിധ സംസ്ഥാനങ്ങളിൽ അന്വേഷണം തുടരുകയാണ്.