
ന്യൂഡൽഹി: യെമനിലെ ജയിലിൽ കഴിയുന്ന മലയാളി നഴ്സ് നിമിഷ പ്രിയയെ രക്ഷിക്കുന്നതിനു നയതന്ത്ര മാർഗങ്ങൾ ഉപയോഗിക്കാൻ കേന്ദ്ര സർക്കാരിനു നിർദേശം നൽകണമെന്ന് ആവശ്യപ്പെടുന്ന ഹർജി സുപ്രീം കോടതി പരിഗണിച്ചു. എന്നാൽ വിഷയത്തിൽ പരമാവധി കാര്യങ്ങൾ ചെയ്തുവെന്നും ദിയാധനം സ്വീകരിക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ ഇടപെടാൻ പരിമിധികളുണ്ടെന്നും കേന്ദ്ര സർക്കാർ സുപ്രീം കോടതിയെ അറിയിച്ചു. നയതന്ത്ര തലത്തിലുള്ള ശ്രമങ്ങൾ പരാജയപ്പെട്ട സാഹചര്യത്തിൽ സ്വകാര്യതലത്തിൽ ചർച്ചകൾ തുടരുന്നുണ്ടെന്നും കേന്ദ്രം വ്യക്തമാക്കി. വധശിക്ഷ നടപ്പായാൽ സങ്കടകരമാണെന്ന് പറഞ്ഞ കോടതി വിഷയത്തിൽ നിർദേശം നൽകാൻ കഴിയില്ലെന്നും അനൗദ്യോഗിക തലത്തിൽ ആശയവിനിമയം തുടരട്ടേയെന്നും വ്യക്തമാക്കി.
കേസ് വെള്ളിയാഴ്ചയിലേക്ക് മാറ്റി. നിമിഷ പ്രിയയുടെ വധശിക്ഷ 16ന് നടപ്പാക്കുമെന്ന് യെമൻ അധികൃതർ പ്രഖ്യാപിച്ചിരിക്കെയാണു ജസ്റ്റിസുമാരായ വിക്രംനാഥ്, സന്ദീപ് മേഹ്ത എന്നിവരുടെ ബെഞ്ച് കേസ് പരിഗണിച്ചത്.
ശരിയത്ത് നിയമപ്രകാരം കൊല്ലപ്പെട്ടയാളുടെ ബന്ധുക്കൾ ദയാധനം സ്വീകരിച്ച് മാപ്പു നൽകിയാൽ ശിക്ഷ ഒഴിവാകുമെന്നു ഹർജിയിൽ പറയുന്നു. കൊല്ലപ്പെട്ട തലാലിന്‍റെ കുടുംബവുമായി ഇതുസംബന്ധിച്ച് ചർച്ചകൾ തുടരുകയാണെന്നും നിമിഷ പ്രിയ ആക്ഷൻ കൗൺസിൽ നൽകിയ ഹർജിയിലുണ്ട്.