
file image
ന്യൂഡൽഹി: മലയാളി നേഴ്സ് നിമിഷ പ്രിയയുടെ വധശിക്ഷ മാറ്റി വച്ചേക്കുമെന്ന് സൂചന. ഇതു സംബന്ധിച്ച അന്തിമ വിവരങ്ങൾ പുറത്തു വന്നിട്ടില്ല. നയതന്ത്ര തലത്തിൽ ചെയ്യാവുന്നതിന്‍റെ പരമാവധി ചെയ്തുവെന്നാണ് കേന്ദ്ര സർക്കാർ തിങ്കളാഴ്ച സുപ്രീം കോടതിയെ അറിയിച്ചത്. സ്വകാര്യതലത്തിൽ നടത്തുന്ന ചർച്ചകളെയാണ് ഇപ്പോൾ എല്ലാവരും പ്രതീക്ഷയോടെ നോക്കുന്നത്. കൊല്ലപ്പെട്ട തലാൽ അബ്ദു മഹ്ദിയുടെ കുടുംബവുമായാണ് ചർച്ച. ജൂലൈ 16നാണ് നിമിഷ പ്രിയയുടെ വധശിക്ഷ നടപ്പിലാക്കുമെന്ന് യെമൻ പ്രഖ്യാപിച്ചിരിക്കുന്നത്. ശിക്ഷ നടപ്പിലാക്കാൻ ഇനി മണിക്കൂറുകൾ മാത്രമാണ് ശേഷിക്കുന്നത്. അന്തിമ ശ്രമമെന്ന നിലയിൽ സനയിലെ കോടതിയിൽ ശിക്ഷ നടപ്പിലാക്കുന്നത് നീട്ടി വയ്ക്കണമെന്നാവശ്യപ്പെട്ട് ഹർജി സമർപ്പിക്കും. കൊല്ലപ്പെട്ട യെമനി പൗരന്‍റെ കുടുംബവുമായി ചർച്ച നടക്കുന്ന സാഹചര്യത്തിൽ ശിക്ഷ നീട്ടി വയ്ക്കണമെന്നാണ ഹർജിയിൽ ആവശ്യപ്പെടുക. ദിയാധനം സ്വീകരിച്ച് മാപ്പ് നൽകാൻ യെമനീസ് പൗരന്‍റെ കുടുംബം തയാറായാൽ മാത്രമേ നിമിഷപ്രിയയുടെ മോചനം സാധ്യമാകുകയുള്ളൂ.
എന്നാൽ കുടുംബത്തിലെ എല്ലാവരുടെയും അഭിപ്രായം തേടിയതിനു ശേഷമേ ദിയാധനം സ്വീകരിക്കുന്നതിൽ ഉറപ്പു പറയാനാകൂ എന്നാണ് കൊല്ലപ്പെട്ട തലാലിന്‍റെ സഹോദരൻ വ്യക്തമാക്കിയത്. എ.പി. കാന്തപുരം അബൂബക്കർ മുസ്‌ലിയാറിന്‍റെ ഇടപെടലിനെത്തുടർന്നാണ് യെമനിലെ സുന്നി പണ്ഡിതൻ തലാലിന്‍റെ സഹോദരനുമായി ചർച്ച നടത്തിയത്. മറ്റു കുടുംബാംഗങ്ങളും ഗോത്ര നേതാക്കളുമായി വീണ്ടും ചർച്ച നടത്തും.
ശൈഖ് ഹബീബ് ഉമറിന്‍റെ പ്രതിനിധിയായ ഹബീബ് അബ്ദുറഹ്മാൻ അലി മഷ്ഹൂർ, യെമൻ ഭരണകൂട പ്രതിനിധികൾ, ജിനായത് കോടതി സുപ്രീം ജഡ്ജ്, തലാലിന്‍റെ സഹോദരൻ, ഗോത്ര തലവന്മാർ എന്നിവർ നോർത്ത് യെമനിൽ നടക്കുന്ന യോഗത്തിൽ പങ്കെടുക്കും.