ന്യൂഡൽഹി: യമനിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട കേരള നഴ്സ് നിമിഷപ്രിയയെ രക്ഷിക്കാൻ പ്രധാനമന്ത്രി നേരിട്ട് ഇടപെടണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ കത്തുനല്‍കി. കേരള സർക്കാരിന്‍റെ ഡൽഹിയിലെ പ്രത്യേക പ്രതിനിധി പ്രൊഫ. കെ.വി. തോമസാണ് കത്ത് നല്‍കിയത്. നിമിഷ പ്രിയയുടെ മോചനത്തിനായി അവസാന ശ്രമമെന്ന നിലയിലാണ് സംസ്ഥാനം കേന്ദ്ര ഇടപെടല്‍ തേടുന്നത്.
നിമിഷപ്രിയയെ രക്ഷപ്പെടുത്താൻ വേണ്ടി കൊലചെയ്യപ്പെട്ട യമൻ പൗരൻ തലാൽ അബ്ദു മഹ്ദിയുടെ കുടുംബത്തിന് യമനിലെ നിയമമനുസരിച്ച് എന്ത് സാമ്പത്തിക സഹായവും നൽകാൻ സേവ് നിമിഷ പ്രിയ ഇന്‍റർനാഷണൽ കൗൺസിൽ തയാറെണെന്നും കെ.വി. തോമസ് അറിയിച്ചു. നിമിഷപ്രിയയെ സഹായിക്കാൻ കേന്ദ്ര വിദേശകാര്യ മന്ത്രി ഡോ. എസ്. ജയശങ്കർ, വിദേശകാര്യ സെക്രട്ടറി വിനയ് മോഹന്‍ കൗത്ര എന്നിവരെയും തോമസ് സമീപിച്ചിട്ടുണ്ട്.
നിമിഷപ്രിയയുടെ മോചനത്തിനായി സമർപ്പിച്ച അപ്പീല്‍ യെമന്‍ സുപ്രീം കോടതി നവംബർ 16ന് തള്ളിയിരുന്നു. കേന്ദ്രസര്‍ക്കാര്‍ ഇക്കാര്യം ഡല്‍ഹി ഹൈക്കോടതിയെ അറിയിക്കുകയായിരുന്നു. മോചനത്തിനായി യെമനിലേക്ക് പോകാന്‍ അനുമതി തേടി നിമിഷപ്രിയയുടെ അമ്മ പ്രേമകുമാരി നല്‍കിയ ഹര്‍ജി പരിഗണിക്കുമ്പോഴാണ് കേന്ദ്രസര്‍ക്കാര്‍ അഭിഭാഷകന്‍ ഇക്കാര്യം അറിയിച്ചത്.