

ന്യൂഡൽഹി: രാജ്യത്തെ നടുക്കിയ നിഥാരി കൊലപാതക പരമ്പരയിലെ മുഖ്യ പ്രതി സുരേന്ദ്ര കോലിയെ അലഹാബാദ് ഹൈക്കോടതി വെറുതെ വിട്ടു. കൂട്ടക്കൊലയുമായി ബന്ധപ്പെട്ട 12 കേസുകളിലാണ് കോടതി ഇയാളെ കുറ്റവിമുക്തനാക്കിയിരിക്കുന്നത്. വിചാരണക്കോടതി നേരത്തെ വധശിക്ഷയ്ക്കു വിധിച്ച പ്രതിയാണിയാൾ.
കേസിലെ മറ്റൊരു പ്രതി മൊനിന്ദർ സിങ് പാന്ഥറിനെയും 2 കേസുകളിൽ നിന്നു കുറ്റവിമുക്തമാക്കി. ഈ കേസുകളില്‍ മൊനീന്ദര്‍ സിങ്ങിനും വിചാരണ കോടതി നേരത്തെ വധശിക്ഷ വിധിച്ചിരുന്നു. എന്നാൽ, പ്രതികൾ കുറ്റക്കാരാണെന്ന് സംശായീതമായി തെളിയിക്കാൻ അന്വേഷണ ഉദ്യോഗസ്ഥർക്കു സാധിച്ചില്ലെന്ന വിമർശനം ഉന്നയിച്ചുകൊണ്ടാണ് ഹൈക്കോടതി ഇവരെ വെറുതേ വിട്ടിരിക്കുന്നത്.
2005 മുതൽ 2006 വരെയുള്ള കാലയളവിൽ പ്രായപൂർത്തിയാവാത്ത പെൺകുട്ടികളെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസാണ് നിഥാരി കൂട്ടക്കൊല. 2006 ഡിസംബറിൽ നിഥാരി എന്ന സ്ഥലത്ത് അഴുക്കുചാലിൽ നിന്ന് അസ്ഥികൂടങ്ങൾ കണ്ടെത്തിയതോടെയാണ് കൂട്ടക്കൊല പുറം ലോകം അറിയുന്നത്.
17 ഓളം പെൺകുട്ടികളുടെ അസ്ഥികൂടങ്ങളാണ് ഇവിടെ നിന്നു കണ്ടെത്തിയത്. മിഠായിയും ചോക്കലേറ്റും കാണിച്ച് പെൺകുട്ടികളെ വീട്ടിലേക്ക് കൊണ്ടുപോയി സുരേന്ദ്ര കോലി പീഡിപ്പിച്ച് കൊലപ്പെടുത്തുകയായിരുന്നു എന്നാണ് പൊലീസ് കണ്ടെത്തിയത്.
മൃതദേഹങ്ങളോടും ഇയാൾ ലൈംഗികാതിക്രമം നടത്തിയിരുന്നതായും മൃതദേഹാവശിഷ്ടങ്ങൾ ഭക്ഷിച്ചതായും പ്രോസിക്യൂഷൻ വിചാരണക്കോടതിയിൽ തെളിയിച്ചിരുന്നു. കൃത്യം നടത്തിയ ശേഷം മൃതദേഹാവശിഷ്ടങ്ങളും അസ്ഥികളും വീടിന് പിറകിലെ കുഴിയിലാണ് പ്രതികള്‍ ഉപേക്ഷിച്ചിരുന്നത്. കോലിയുടെ തൊഴിലുടമയായ മൊനീന്ദര്‍ സിങ് പാന്ഥര്‍ക്കും കൃത്യത്തില്‍ പങ്കുണ്ടെന്ന് കണ്ടെത്തിയതിനാല്‍ ഇയാളും കേസില്‍ പിടിയിലായി.
നിഥാരി കൂട്ടകൊലയുമായി ബന്ധപ്പെട്ട് 16 കേസുകളാണ് രജിസ്റ്റർ ചെയ്തിരുന്നത്. കൊലപാതരം, ബലാത്സംഗം അടക്കം ചുമത്തിയായിരുന്നു കേസ്. 2014 സെപ്റ്റംബര്‍ എട്ടിന് സുരേന്ദ്ര കോലിയുടെ വധശിക്ഷ നടപ്പാക്കാനൊരുങ്ങിയെങ്കിലും സുപ്രീം കോടതി ഇത് സ്റ്റേ ചെയ്തിരുന്നു. വധശിക്ഷ നടപ്പാക്കുന്നതിന് ഒന്നരമണിക്കൂർ മുൻപാണ് വധശിക്ഷ കോടതി റദ്ദാക്കിയത്.