
പട്ന: ജനസംഖ്യാ നിയന്ത്രണവുമായി ബന്ധപ്പെട്ട ചർച്ചയ്ക്കിടെ നടത്തിയ മോശം പരാമർശത്തിൽ മാപ്പു പറഞ്ഞ് ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ. തന്‍റെ വാക്കുകൾ ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെൽ ക്ഷമ ചോദിക്കുന്നു എന്ന് അദ്ദേഹം പറഞ്ഞു. പരാമാർശവുമായി ബന്ധപ്പെട്ട് നിതീഷിനെതിരേ വലിയ വിമർശനങ്ങൾ ഉയർന്ന പശ്ചാത്തലത്തിലാണ് പരാമർശം തിരിച്ചെടുക്കുന്നതായും മാപ്പു ചോദിക്കുന്നതായും അദ്ദേഹം വ്യക്തമാക്കിയത്.
ബിഹാറിലെ ഫെർട്ടിലിറ്റി നിരക്ക് കുറഞ്ഞതിന്‍റെ കാരണം വിശദീകരിക്കുന്നതിനിടെയായിരുന്നു നിതീഷിന്‍റെ വിവാദ പരാമർശം. ജനസംഖ്യാ നിയന്ത്രണത്തിൽ സ്ത്രീകളുടെ വിദ്യാഭ്യാസത്തിന്‍റെ പങ്ക് എടുത്തു പറയുകയായിരുന്നു അദ്ദേഹം. വിദ്യാസമ്പന്നയായ സ്ത്രീക്ക് സന്താന നിയന്ത്രണത്തോടെയുള്ള ലൈംഗികബന്ധരീതി അറിയാമെന്നുമായിരുന്നു അദ്ദേഹത്തിന്‍റെ പരാമർശം.
ജനസംഖ്യാ നിയന്ത്രണത്തിന്‍റെ ഉത്തരവാദിത്തം സ്ത്രീകളുടെ മേൽ അടിച്ചേൽപ്പിക്കാനുള്ള ശ്രമമാണെന്ന് പരാമർശത്തിനെതിരേ വിമർശനം ഉയർന്നു. നിതീഷിനെ സ്ത്രീവിരുദ്ധനെന്ന് വിശേഷിപ്പിച്ച ബിജെപി അദ്ദേഹം രാജിവയ്ക്കണമെന്നും ആവശ്യപ്പെട്ടിരുന്നു.നിതീഷ് കുമാറിനെ ന്യായീകരിച്ച ബിഹാർ ഉപമുഖ്യമന്ത്രി തേജസ്വി യാദവ്, മുഖ്യമന്ത്രി സ്കൂളുകളിലെ ലൈംഗിക വിദ്യാഭ്യാസത്തെക്കുറിച്ചാണ് സംസാരിച്ചതെന്ന് അവകാശപ്പെട്ടു.