
ന്യൂഡൽഹി: ഒരു രാജ്യം ഒറ്റ തെരഞ്ഞെടുപ്പ്, രാജ്യത്തിന്‍റെ പേരു മാറ്റം തുടങ്ങി അഭ്യൂഹങ്ങളിൽ പ്രചരിച്ച വിവാദ ബില്ലുകൾ ഒന്നുമില്ലാതെ പ്രത്യേക പാർലമെന്‍റ് സമ്മേളനത്തിന്‍റെ അജൻഡ. നേരത്തെ, അജൻഡ പ്രഖ്യാപിക്കാതെ അപ്രതീക്ഷിതമായി പ്രത്യേക സമ്മേളനം വിളിച്ചതാണ് അഭ്യൂഹങ്ങൾക്കു വഴി തെളിച്ചത്.
എന്നാൽ, കേന്ദ്ര സർക്കാർ ബുധനാഴ്ച വൈകിട്ട് പുറത്തുവിട്ട അജൻഡയിൽ, പാർലമെന്‍റിന്‍റെ 75 വർഷത്തെ യാത്ര സംബന്ധിച്ച പ്രത്യേക ചർച്ചയാണ് ആദ്യ ദിവസത്തേക്ക് നിശ്ചയിച്ചിരിക്കുന്നത്. തുടർന്നുള്ള ദിവസങ്ങളിൽ അവതരിപ്പിക്കാനിരിക്കുന്ന ബില്ലുകളുടെ പട്ടികയും നൽകിയിട്ടുണ്ട്.
മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറെയും മറ്റു കമ്മീഷണർമാരെയും നിയമിക്കുന്നതു സംബന്ധിച്ച് നേരത്തെ രാജ്യസഭ പാസാക്കിയ ബില്ലാണ് ഇതിലൊന്ന്. ഉപരിസഭയിൽ പാസായ അഡ്വക്കേറ്റ്സ് (ഭേദഗതി) ബിൽ, പ്രസ് ആൻഡ് രജിസ്ട്രേഷൻ ഓഫ് പീരിയോഡിക്കൽസ് ബിൽ, പോസ്റ്റ് ഓഫിസ് ബിൽ എന്നിവയും സമ്മേളനത്തിൽ ലോക്‌സഭയുടെ മേശപ്പുറത്തു വയ്ക്കും.
പാർലമെന്‍റിന്‍റെ 75 വർഷത്തെ യാത്ര എന്ന വിഷയത്തിൽ നടത്തുന്ന ചർച്ചയിൽ, നേട്ടങ്ങളും അനുഭവങ്ങളും ഓർമകളും പാഠങ്ങളും ഉൾപ്പെടും. പുതിയ പാർലമെന്‍റ് മന്ദിരത്തിൽ നടത്തുന്ന ആദ്യ സമ്മേളനം എന്ന നിലയിലാണ് ഈ ചർച്ച എന്നാണ് വിലയിരുത്തൽ.