
റായ്പൂർ: കോൺഗ്രസ് പ്രവർത്തക സമിതിയിലേക്ക് തെരഞ്ഞെടുപ്പില്ലാതെ നാമനിർദ്ദേശ രീതി തന്നെ തുടരാൻ ധാരണയായി. പ്ലീനറി സമ്മേളനത്തിന്‍റെ ഭാഗമായുള്ള സ്റ്റിയറിംഗ് കമ്മിറ്റിയുടെതാണ് നിർണ്ണായക തീരുമാനം. യോഗം ആരംഭിച്ചപ്പോൾ തന്നെ അംഗങ്ങളോട് നിലപാടു വ്യക്തമാക്കാൻ മല്ലികാർജുൻ ഗാർഗെ ആവശ്യപ്പെട്ടിരുന്നു. ഭൂരിഭാഗം അംഗങ്ങളും തെരഞ്ഞെടുപ്പു വേണ്ടെന്ന നിലപാടാണ് സ്വീകരിച്ചത്. അതേസമയം, പ്ലീനറി സമ്മേളനത്തിൽ ഗാന്ധി കുടുംബാംഗങ്ങളായ രാഹുൽ ഗാന്ധി, പ്രിയങ്കഗാന്ധി, സോണിയ ഗാന്ധി എന്നിവർ ആരും തന്നെ പങ്കെടുത്തില്ല.
എന്നാൽ, ലോക്സഭ തെരഞ്ഞെടുപ്പും നിയമസഭ തെരഞ്ഞെടുപ്പും വരുന്ന സാഹചര്യത്തില്‍ വീണ്ടുമൊരു മത്സരം പാര്‍ട്ടിയില്‍ നടക്കുന്നത് പൊട്ടിത്തെറിയിലേക്ക് നയിച്ചേക്കുമെന്ന് ഭൂരിഭാഗം അംഗങ്ങളും വിലയിരുത്തി. ചില നേതാക്കൾ തെരഞ്ഞെടുപ്പ് നടത്തണമെന്ന നിലപാട് സ്വീകരിച്ചെങ്കിലും ഭൂരിപക്ഷാഭിപ്രായത്തിന്‍റെ പശ്ചാത്തലത്തിൽ തെരഞ്ഞെടുപ്പ് വേണ്ടെന്ന തീരുമാനം മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ പ്രഖ്യാപിക്കുകയായിരുന്നു . 1997 ലാണ് പ്രവർത്തന സമിതിയിലേക്ക് അവസാനമായി തെരഞ്ഞെടുപ്പ് നടന്നത്.