

യെലഹങ്കയിലെ കുടിയൊഴിപ്പിക്കപ്പെട്ടവർക്ക് സൗജന്യ വീട് ലഭിക്കില്ല
ബെംഗലുരൂ: കർണാടകയിലെ യെലഹങ്കയിലെ ബുൾഡോസർ രാജിലൂടെ കുടിയൊഴിപ്പിക്കപ്പെട്ടവർക്ക് വീണ്ടും ഇരുട്ടടി. കുടിയൊഴിപ്പിക്കപ്പെട്ടവർക്ക് ബയ്പ്പനഹള്ളിയിൽ സൗജന്യമായി വീട് കൈമാറില്ല. വീടിന് ഓരോരുത്തരും 5 ലക്ഷം രൂപ വീതം നൽകണം. 11.2 ലക്ഷം രൂപയുടെ വീട് 5 ലക്ഷം രൂപയ്ക്ക് നൽകുമെന്നാണ് കർണാടക സർക്കാർ വ്യക്തമാക്കിയത്. ജനുവരി ഒന്നിന് വീട് കൈമാറുമെന്നും മുഖ്യമന്ത്രി വിശദമാക്കി. അർഹരായവരെ കണ്ടെത്താൻ എംഎൽഎയുടെ നേതൃത്വത്തിൽ സമിതി രൂപീകരിക്കും.
കുടിയൊഴിപ്പിക്കപ്പെട്ടവർക്ക് ഭക്ഷണവും വെള്ളവും ഉറപ്പാക്കും.
നിലവിൽ താമസിച്ചിരുന്ന ഇടം നൽകാനാകില്ലെന്നും സിദ്ധരാമയ്യ വിശദമാക്കി. മുഖ്യമന്ത്രി വിളിച്ച യോഗത്തിലാണ് തീരുമാനം. ശനിയാഴ്ചയാണ് കർണാടകയിലെ യെലഹങ്കയ്ക്കടുത്തുള്ള കൊഗിലു ഗ്രാമത്തിൽ കൈയേറ്റമാരോപിച്ച് നാനൂറോളം വീടുകൾ അധികൃതർ പൊളിച്ചുമാറ്റിയത്. ഗ്രേറ്റർ ബെംലുരു അതോറിറ്റി ഉദ്യോഗസ്ഥരാണ് പൊലീസ് സംരക്ഷണത്തോടെ ഫക്കീർ കോളനിയിലും വസീം ലേഔട്ടിലും വീടുകൾ പൊളിച്ചുമാറ്റിയത്.