സൗജന്യമായി ഇറച്ചി നൽകിയില്ല; സംസ്കരിച്ച മനുഷ്യ ശരീരം മാന്തിയെടുത്ത് ശ്മശാന തൊഴിലാളി
തേനി: സൗജന്യമായി ആട്ടിറച്ചി നൽകാത്തതിന്‍റെ പേരിൽ സംസ്കരിച്ച മനുഷ്യ ശരീരം മാന്തിയെടുത്ത് ഇറച്ചിക്കടക്ക് മുന്നിൽ ഇട്ട് ശ്മാശാന തൊഴിലാളി. തമിഴ്നാട് തേനിക്കടുത്ത് പി സി പെട്ടിയിലുള്ള മണിയരശന്‍റെ സംഗീത മട്ടൻ സ്റ്റാളിൽ കഴിഞ്ഞ ദിവസമാണ് സംഭവം നടന്നത്.
ഈ കടയിലെ മുൻ തൊഴിലാളിയായിരുന്ന കുമാറാണ് മൃതശരീരം കടയ്ക്ക് മുന്നിൽ കൊണ്ടുവന്നിട്ടത്. മദ്യലഹരിയിൽ രാവിലെ മട്ടൻ സ്റ്റാളിൽ എത്തിയ കുമാർ സൗജന്യമായി ഇറച്ചി വേണമെന്ന് ആവശ്യപ്പെടുകയായിരുന്നു.
വില കൂടുതലായതിനാൽ നൽകാനാവില്ലെന്ന് ഉടമ അറിയിച്ചു. ഇതേച്ചൊല്ലി ഇരുവരും തമ്മിൽ തർക്കമുണ്ടായി. തിരികെ പോയ കുമാറെത്തിയത് തുണിയിൽ പൊതിഞ്ഞ നാല് ദിവസം മുൻപ് ശ്മശാനത്തിൽ സംസ്ക്കരിച്ച ജീർണിച്ച മൃതദേഹവുമായാണ്.
ഇത് കടക്കു മുന്നിൽ ഉപേക്ഷിച്ച് ഇയാൾ കടന്നു കളയുകയായിരുന്നു. കടയുടമ പൊലീസിനെ വിവരം അറിയിച്ചു. പൊലീസ് നഗരസഭ അധികൃതരെ സമീപിച്ചെങ്കിലും ഏറ്റെടുക്കാൻ തയ്യറായില്ല. തുടർന്ന് ആംബുലൻസെത്തിച്ച് പോലീസ് തന്നെ മൃതദേഹം സംഭവ സ്ഥലത്ത് നിന്നും ശ്മശാനത്തിലെത്തിച്ച് സംസ്കരിച്ചു. മൃതദേഹം എത്തിച്ച കുമാറിനെ പൊലീസ് അറസ്റ്റു ചെയ്ത് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

