"തത്കാലം വിവാഹമില്ല"; സാമ്പത്തിക സ്വാതന്ത്ര്യമായിട്ടില്ലെന്ന് അഭിജീത് ദീപ്കെ

സമരം അവസാനിച്ചെങ്കിലും ദീപ്കെ പൊതുചര്‍ച്ചകളില്‍ നിറഞ്ഞുനില്‍ക്കുകയാണ്. അദ്ദേഹത്തിന്‍റെ വ്യക്തിജീവിതവും ശ്രദ്ധ നേടുന്നുണ്ട്.
"No marriage for now"; Abhijit Deepke

കോക്രോച്ച് ജനതാ പാർട്ടി സ്ഥാപകൻ അഭിജീത് ദീപ്കെ

Updated on

ന്യൂഡല്‍ഹി: 'കോക്രോച്ച് ജനത പാര്‍ട്ടി' (സിജെപി) സ്ഥാപകനായ അഭിജിത് ദീപ്കെ ജീവിതത്തിലെ സുപ്രധാന തീരുമാനമെടുക്കുന്നത് തത്കാലം മാറ്റിവച്ചതായി സൂചന. മുപ്പതുകാരനായ ആക്റ്റിവിസ്റ്റിന് നിരന്തരം വിവാഹാലോചനകള്‍ വരുന്നുണ്ടെങ്കിലും സാമ്പത്തികമായി സ്വതന്ത്രനായതിനു ശേഷം വിവാഹം മതിയെന്നാണു ദീപ്‌കെ തീരുമാനിച്ചിരിക്കുന്നതെന്നു കുടുംബാംഗങ്ങള്‍ പറഞ്ഞു. നീറ്റ്-യുജി പരീക്ഷാ പേപ്പര്‍ ചോര്‍ച്ചയുമായി ബന്ധപ്പെട്ടു സിജെപി നടത്തിയ രാജ്യവ്യാപക പ്രക്ഷോഭം ദീപ്‌കെയെ ദേശീയ ശ്രദ്ധയിലേക്ക് കൊണ്ടുവന്നിരുന്നു. എന്നാല്‍ അതിനും ഏകദേശം രണ്ട് വര്‍ഷം മുമ്പ് തന്നെ ദീപ്‌കെയ്ക്ക് വിവാഹാലോചനകള്‍ വരുന്നുണ്ടായിരുന്നെന്നു ദീപ്‌കെയുടെ അമ്മ അനിത പറഞ്ഞു.

2026 ജൂണ്‍ 6നാണ് ബോസ്റ്റണില്‍ നിന്ന് സമരം നടത്താനായി അഭിജിത് ന്യൂഡല്‍ഹിയിലെത്തിയത്. അന്ന് ദീപ്‌കെ ഒരു ഓണ്‍ലൈന്‍ ആക്റ്റിവിസ്റ്റ് എന്ന നിലയിലാണ് വ്യാപകമായി അറിയപ്പെട്ടിരുന്നത്. എന്നാല്‍ ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ തന്നെ നീറ്റ്-യുജി പരീക്ഷയിലെ ക്രമക്കേടുകള്‍ക്കെതിരായ രാജ്യവ്യാപക വിദ്യാര്‍ഥി പ്രക്ഷോഭങ്ങളുടെ മുഖമായി ദീപ്‌കെ മാറി. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍റെ രാജിയോടെയാണ് സമരം അവസാനിച്ചത്. സമരം അവസാനിച്ചെങ്കിലും ദീപ്കെ പൊതുചര്‍ച്ചകളില്‍ നിറഞ്ഞുനില്‍ക്കുകയാണ്. അദ്ദേഹത്തിന്‍റെ വ്യക്തിജീവിതവും ശ്രദ്ധ നേടുന്നുണ്ട്.

മകന്‍ വിവാഹം കഴിക്കണമെന്ന് ആഗ്രഹിക്കുന്നുണ്ടോ എന്ന ചോദ്യത്തിന് മക്കള്‍ ജീവിതത്തില്‍ സുരക്ഷിതരും സ്ഥിരതാമസക്കാരുമാകണമെന്നു മാതാപിതാക്കള്‍ ആഗ്രഹിക്കുന്നത് സ്വാഭാവികമാണെന്നു ദീപ്‌കെയുടെ മാതാവ് അനിത പറഞ്ഞു. എങ്കിലും ഇക്കാര്യത്തിലുള്ള അന്തിമ തീരുമാനം മകന്‍റേതായിരിക്കുമെന്നും അവര്‍ വ്യക്തമാക്കി.

logo
Metro Vaartha
www.metrovaartha.com