കിബിത്തൂ (അരുണാചൽ പ്രദേശ്): ഇന്ത്യയുടെ ഒരിഞ്ചു ഭൂമിപോലും കൈയേറാൻ ആർക്കും കൈയേറാനാവില്ലെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ. ഇന്ത്യയുടെ ഭൂപ്രദേശപരമായ അഖണ്ഡതയിലേക്ക് ദുഷിച്ച കണ്ണോടെ നോക്കാൻ പോലും ഒരാൾക്കുമാവില്ലെന്നും അമിത് ഷാ വ്യക്തമാക്കി. അരുണാചൽ പ്രദേശിലെ അതിർത്തി പ്രദേശമായ കിബിത്തു ഗ്രാമത്തിൽ "വൈബ്രന്റ് വില്ലെജ്' പദ്ധതിക്കു തുടക്കമിട്ടുകൊണ്ടാണ് ചൈനയ്ക്ക് ആഭ്യന്തര മന്ത്രിയുടെ ശക്തമായ മറുപടി.
അരുണാചൽ തങ്ങളുടെ പ്രദേശമാണെന്നും അമിത് ഷാ ഇവിടം സന്ദർശിക്കുന്നത് ബീജിങ്ങിന്റെ പരമാധികാരത്തെ വെല്ലുവിളിക്കുന്നതിനു സമാനമാണെന്നും ചൈന അവകാശപ്പെട്ടിരുന്നു. കഴിഞ്ഞ ദിവസം ചൈന തങ്ങളുടേതെന്ന് അവകാശപ്പെട്ട് പേരു മാറ്റിയ കിബിത്തുവിലെ ചടങ്ങിൽ തന്നെയാണ് അമിത് ഷായുടെ തിരിച്ചടി.
ഇന്ത്യയുടെ ഭൂമി ആർക്കും കൈയേറാവുന്ന കാലമൊക്കെ കഴിഞ്ഞെന്ന് ആഭ്യന്തര മന്ത്രി പറഞ്ഞു. അതിർത്തി പ്രദേശങ്ങളുടെ വികസനത്തിനു മോദി സർക്കാർ മുന്തിയ പരിഗണനയാണു നൽകുന്നത്. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ നടക്കുന്ന വികസന പ്രവർത്തനങ്ങൾ ഇതിന് ഉദാഹരണം. ആർക്കും നമ്മുടെ ഭൂമി കൈയേറാവുന്ന കാലം കഴിഞ്ഞു.
ഇന്ന് ഒരിഞ്ചു പോലും ഒരാൾക്കും കൈയേറാനാവില്ല. 1962ൽ ഈ ഭൂമി കൈയേറാൻ വന്നവർ മടങ്ങിയത് ദേശഭക്തിയുള്ള ജനങ്ങൾ ഇവിടെയുണ്ടായിരുന്നതിനാലാണ്. കിബിത്തു ഇന്ത്യയുടെ അവസാന ഗ്രാമമല്ല, മറിച്ച് ആദ്യ ഗ്രാമമാണ്. ഈ മേഖലകളുടെ വികസനത്തിന് മുൻഗണന നൽകണമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ തീരുമാനം നയപരമായ മാറ്റം തന്നെയാണു കൊണ്ടുവന്നത്. മുൻപ് അതിർത്തി സന്ദർശിച്ചു മടങ്ങുന്നവർ ഇന്ത്യയുടെ അവസാന ഗ്രാമം സന്ദർശിച്ചെന്നാണു പറയുക. എന്നാൽ, മോദി സർക്കാർ ആ ചിന്താഗതി മാറ്റി. ഇന്ത്യയുടെ ആദ്യ സംസ്ഥാനമെന്നാണ് ഇപ്പോൾ ആളുകൾ പറയുന്നത്.
2014നു മുൻപ് വടക്കുകിഴക്കൻ മേഖലയാകെ അസ്വാസ്ഥ്യബാധിതമായിരുന്നു. എന്നാൽ, സർക്കാരിന്റെ കിഴക്കുനോക്കി നയം ഇവിടെ പുരോഗതിയും വികസനവും കൊണ്ടുവന്നു. 1962ലെ യുദ്ധത്തിൽ വീരമൃത്യു വരിച്ചവർക്ക് ആദരാഞ്ജലിയർപ്പിച്ച അമിത് ഷാ അരുണാചലിൽ ആളുകൾ പരസ്പരം നമസ്തേ എന്നല്ല ജയ് ഹിന്ദ് എന്നാണു പറയുന്നതെന്നു ചൂണ്ടിക്കാട്ടി. അതു നമ്മുടെ ഹൃദയത്തിൽ ദേശസ്നേഹം നിറയ്ക്കുകയാണ്. അരുണാചലിന്റെ ഈ ദേശസ്നേഹം മൂലമാണ് ചൈനീസ് സേനയ്ക്ക് മടങ്ങിപ്പോകേണ്ടിവന്നതെന്നും അമിത് ഷാ.
അരുണാചലിലേക്കുള്ള മന്ത്രിമാരുടെ സന്ദർശനത്തെ മുൻപും ചൈന എതിർത്തിരുന്നു. അതേസമയം, ജി20 യോഗവും അരുണാചലിൽ നടത്താൻ ഇന്ത്യ തീരുമാനിച്ചിട്ടുണ്ട്.