
നേപ്പാളിൽ നിന്ന് ഇന്ത്യയിലെത്തി ഗുണ്ടാത്തലവനായ കൊടും കുറ്റവാളിയെ വെടിവച്ച് കൊന്നു
ന്യൂഡൽഹി: നേപ്പാൾ സ്വദേശിയായ കുപ്രസിദ്ധ ഗുണ്ടാ തലവനെ ഏറ്റുമുട്ടലിൽ വധിച്ചു. രാത്രി ഏറെ വൈകി ഡൽഹി പൊലീസും ഗുരുഗ്രാം ക്രൈംബ്രാഞ്ചും സംയുക്തമായി നടത്തിയ ഓപ്പറേഷനിലാണ് ഭീം മഹാബഹാദൂർ ജോറയെ വെടിവച്ച് കൊന്നത്.
ഗുരുഗ്രാം സെക്‌ടർ 43 ൽ ജോറയും കുട്ടാളികളുമുണ്ടെന്ന രഹസ്യ വിവരത്തെ തുടർന്നാണ് സംഘം പ്രദേശത്ത് തെരച്ചിൽ നടത്തിയത്. എന്നാൽ പൊലീസിനെ സാന്നിധ്യം തിരിച്ചറിഞ്ഞ ജോറ പൊലീസിനു നേരെ വെടിയുതിർക്കുകയായിരുന്നു. ഇതോടെ ഏറ്റുമുട്ടലുണ്ടാവുകയും ഭീം മഹാബഹാദൂർ ജോറക്ക് വെടിയേൽക്കുകയായിരുന്നു. ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിലെത്തിച്ചെങ്കിലും ചികിത്സയിലിരിക്കെ മരണം സംഭവിക്കുകയായിരുന്നു. ഇയാൾക്കൊപ്പമുണ്ടായിരുന്ന കൂട്ടാളികൾ രക്ഷപെട്ടതായാണ് വിവരം.
കവർച്ച, കൊലപാതകം ഉൾപ്പെടെ നിരവധി കേസുകൾ ജോറക്കെതിരേ നിലനിൽക്കുന്നുണ്ട്. മുൻപ് ഇയാളെ കണ്ടെത്തുന്നവർക്ക് പൊലീസ് ഒരു ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. നേപ്പാളിൽ നിന്നും ഇന്ത്യയിലെത്തിയ ഇയാൾ നേപ്പാൾ സ്വദേശികളെ കണ്ടെത്തി കവർച്ചാ സംഘം രൂപീകരിക്കുകയായിരുന്നു. അടുത്തിടെ ഡൽഹിയിലെ ബിജെപി നേതാവിന്‍റെ വീട്ടിൽ നിന്നും ഇയാൾ 20 ലക്ഷം രൂപ മോഷ്ടിച്ചിരുന്നു.