
കന്യാസ്ത്രീകള്‍ക്കും മലയാളി വൈദികര്‍ക്കും നേരേ വീണ്ടും ആക്രമണം; പിന്നിൽ 70 ഓളം ബജ്റംഗ്ദൾ പ്രവർത്തകർ
ഭുവനേശ്വർ: കന്യാസ്ത്രീകള്‍ക്കും വൈദികര്‍ക്കുനേരെ വീണ്ടും ആക്രമണം. ഒഡീഷയിലെ ജലേശ്വർ ജില്ലയിലെ ഗംഗാധറിലാണ് മതപരിവര്‍ത്തനം ആരോപിച്ച് വൈദികർക്കും കന്യാസ്ത്രീകൾക്കുമെതിരേ ആക്രമണമുണ്ടായിത്. 70ഓളം ബജ്റംഗ്ദൾ പ്രവർത്തകർ ആക്രമണം അഴിച്ചുവിടുകയായിരുന്നു എന്നാണ് പരാതി.
ബുധനാഴ്ച വൈകുന്നേരം ഗംഗാധര്‍ മിഷന്‍റെ കീഴിലുള്ള പള്ളിയില്‍ മരിച്ചവര്‍ക്കായുള്ള കുര്‍ബാന നടക്കുന്നതിനിടെ ഇവര്‍ പള്ളിക്കുള്ളിലേക്ക് ഇരച്ചു കയറുകയായിരുന്നു എന്നാണ് വിവരം. കന്യാസ്ത്രീകളെയും 2 മലയാളി വൈദികരെയും കയ്യേറ്റം ചെയ്തതായാണ് പരാതിയിലുള്ളത്. ഫാദര്‍ ലിജോ നിരപ്പേല്‍, ഫാദര്‍ വി.ജോജോ എന്നിവര്‍ക്കാണ് പരുക്കേറ്റത്. വൈദികരുടെ കൂടെ ഉണ്ടായിരുന്ന സഹായിക്കും ഗുരുതരമായി മർദനമേറ്റു.