
സിസ്റ്റർ പ്രീതി മേരി, സിസ്റ്റർ വന്ദന ഫ്രാന്‍സിസ്
file image
ന്യൂഡൽഹി: ഛത്തീസ്ഗഢിൽ മലയാളി കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത സംഭവത്തില്‍ കേസ് ഡയറി ഹാജരാക്കാന്‍ നിർദേശം. ബിലാസ്‌പൂർ എന്‍ഐഎ കോടതിയാണ് സ്പെഷ്‍യൽ പ്ലബിക് പ്രോസിക്യൂട്ടർക്ക് നിർദേശം നൽകിയത്. കേസ് ഡയറി പരിശോധിച്ചതിനു ശേഷം മാത്രമേ ജാമ്യപേക്ഷ പരിഗണിക്കാനാകൂ എന്ന് കോടതി വ്യക്തമാക്കി.
ഹൈക്കോടതിയില്‍ ജാമ്യാപേക്ഷ നല്‍കിയാല്‍ കാലതാമസം ഉണ്ടാകും എന്ന വിലയിരുത്തലിലാണ് ബിലാസ്പുരിലെ എന്‍ഐഎ കോടതിയില്‍ തന്നെ ജാമ്യാപേക്ഷ നല്‍കാന്‍ സഭാനേതൃത്വം തീരുമാനിച്ചത്. ഇതിനു പിന്നാലെയാണ് ഇപ്പോൾ കോടതിയുടെ ഭാഗം വ്യക്തമാക്കിയത്. മുതിർന്ന അഭിഭാഷകൻ അമൃതോ ദാസാണ് കന്യാസ്ത്രീകൾക്കു വേണ്ടി കോടതിയില്‍ ഹാജരാവുക. കന്യാസ്ത്രീകളുടെ ആരോഗ്യനിലയുൾപ്പെടെ കോടതിയെ ബോധ്യപ്പെടുത്താനാണ് തീരുമാനം.
അതേസമയം, കന്യാസ്ത്രീകളുടെ അറസ്റ്റുമായി ബന്ധപ്പെട്ട് ഡൽഹിയിൽ നിര്‍ണ്ണായക കൂടിക്കാഴ്ച ഒരുക്കി അമിത് ഷാ. ഛത്തീസ്ഗഢ് മുഖ്യമന്ത്രി, ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറെ അടക്കം വിളിച്ചു വരുത്തിയിരുന്നു. അമിത്ഷായുടെ ഓഫീസിലായിരുന്നു കൂടിക്കാഴ്ച. ഛത്തീസ്ഗഢില്‍ നടന്ന സംഭവവികാസങ്ങളിൽ കടുത്ത അതൃപ്തി മുഖ്യമന്ത്രിയെ അമിത് ഷാ ധരിപ്പിച്ചു. എന്നാൽ എന്‍ഐഎ കോടതിയിലുള്ള വിഷയത്തിൽ കേന്ദ്രനിര്‍ദേശം പാലിച്ചാകും നടപടികളെന്നും നിയമം നിയമത്തിന്‍റെ വഴിക്കു പോകുമെന്നും മുഖ്യമന്ത്രി ചർച്ചയിൽ വ്യക്തമാക്കിയെന്നാണ് റിപ്പോർട്ട്. അതേസമയം, തുടര്‍ച്ചയായ അഞ്ചാം ദിവസവും കന്യാസ്ത്രീകളുടെ അറസ്റ്റടക്കമുള്ള വിഷയങ്ങളില്‍ പാര്‍ലമെന്‍റില്‍ ചര്‍ച്ചക്ക് നല്‍കിയ നോട്ടീസുകള്‍ സര്‍ക്കാര്‍ തള്ളി.