അയൽവീട്ടിലേക്ക് വെള്ളം തട്ടിമറിഞ്ഞതിനെച്ചൊല്ലി വെടിവയ്പ്പും അക്രമവും; ബിഹാറിൽ ഒരാൾ മരിച്ചു

വെടിവയ്പ്പിനു പിന്നാലെ അക്രമാസക്തരായ നാട്ടുകാർ പ്രതിയുടെ വീടിനും നിരവധി വാഹനങ്ങൾക്കു തീയിട്ടതായും പൊലീസ് പറയുന്നു.
അയൽവീട്ടിലേക്ക് വെള്ളം തട്ടിമറിഞ്ഞതിനെച്ചൊല്ലി വെടിവയ്പ്പും അക്രമവും; ബിഹാറിൽ  ഒരാൾ മരിച്ചു
Updated on

പറ്റ്ന: ദീപാവലി ദിനത്തിൽ അയൽവീട്ടിലേക്ക് വെള്ളം തട്ടിമറിഞ്ഞതിനെത്തുടർന്ന് ബിഹാറിലുണ്ടായ വെടിവയ്പ്പിൽ ഒരാൾ മരിച്ചതായി റിപ്പോർട്ട്. വെടിവയ്പ്പിനു പിന്നാലെ അക്രമാസക്തരായ നാട്ടുകാർ പ്രതിയുടെ വീടിനും നിരവധി വാഹനങ്ങൾക്കു തീയിട്ടതായും പൊലീസ് പറയുന്നു. ദാനാപുരിലെ രൂപസ്പുരിലാണ് സംഭവം. ദീപാവലി പ്രമാണിച്ച് വീടു വൃത്തിയാക്കുന്നതിനിടെ കൈ തട്ടി വെള്ളം പ്രതിയുടെ വീട്ടിലേക്ക് ഒഴുകിയതാണ് പ്രശ്നങ്ങൾക്കു തുടക്കമിട്ടത്. അയൽവാസികൾ തമ്മിലുള്ള കലഹം രൂക്ഷമായതോടെ പ്രതിയായ പർവീൺ കുമാർ അ‍യൽവാസിയെ വെടിവക്കുകയായിരുന്നു.

വെടിയേറ്റ ശശി ഭൂഷൺ സിങ് മരിച്ചതായി പൊലീസ് സ്ഥിരീകരിച്ചു. രണ്ടു പേർക്ക് പരുക്കേറ്റിട്ടുമുണ്ട്. ഇതോടെ ശശി ഭൂഷണിന്‍റെ ബന്ധുക്കളും സുഹൃത്തുക്കളും രോഷാകുലരാകുകയും അക്രമം അഴിച്ചു വിടുകയുമായിരുന്നു.

ഗ്രാമീണർ നിരവധി വാഹനങ്ങൾ കത്തിച്ചതായി റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഞായറാഴ്ച രാവിലെ 10.45 ഓടെയായിരുന്നു സംഭവം. പ്രതി ഇപ്പോഴും ഒളിവിലാണ്.

logo
Metro Vaartha
www.metrovaartha.com