ഒരു ഗ്രാമം, ഒരു വോട്ടർ; സൊകേലയ്ക്കു സ്വന്തം ഈ പോളിങ് ബൂത്ത്

ഓരോ വോട്ടറോടും കമ്മിഷനുള്ള പ്രതിബദ്ധതയ്ക്ക് ഉദാഹരണമാണിതെന്നും അദ്ദേഹം.
ഒരു ഗ്രാമം, ഒരു വോട്ടർ; സൊകേലയ്ക്കു സ്വന്തം ഈ പോളിങ് ബൂത്ത്

ഇറ്റനഗർ: അരുണാചൽ പ്രദേശിൽ ചൈനാ അതിർത്തിയിലുള്ള മാലോഗാമിലേക്ക് ഇന്നും വാഹനസൗകര്യമില്ല. മലകളും താഴ്‌വാരങ്ങളും പിന്നിട്ട് 39 കിലോമീറ്റർ നടന്നാലേ ഇവിടെയെത്താനാകു. ഗ്രാമത്തിൽ അവശേഷിക്കുന്നത് ഒരേയൊരു വോട്ടർ. നാൽപ്പത്തിനാലുകാരി സൊകേല തയാങ്. എന്നാൽ, ഈ വോട്ടർക്കു വേണ്ടിയും ഇവിടെ പോളിങ് ബൂത്ത് സജ്ജമാക്കുകയാണ് തെരഞ്ഞെടുപ്പു കമ്മിഷൻ.

ഏപ്രിൽ 19നാണ് അരുണാചലിൽ തെരഞ്ഞെടുപ്പ്. 18ന് രാവിലെ പോളിങ് സാമഗ്രികളുമായി ഉദ്യോഗസ്ഥർ യാത്ര തുടങ്ങും. 19ന് രാവിലെ ഏഴു മുതൽ വൈകിട്ട് അഞ്ചു വരെയുള്ള സമയത്തിനിടെ എപ്പോഴെങ്കിലും വോട്ട് ചെയ്യാനെത്തുന്ന സൊകേലയ്ക്കായി കാത്തിരിക്കുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസർ പവൻകുമാർ സെയിൻ. ഓരോ വോട്ടറോടും കമ്മിഷനുള്ള പ്രതിബദ്ധതയ്ക്ക് ഉദാഹരണമാണിതെന്നും അദ്ദേഹം.

അരുണാചൽ ഈസ്റ്റ് ലോക്സഭാ മണ്ഡലത്തിൽപ്പെടുന്ന ഹയുലിയാങ് അസംബ്ലിമണ്ഡലത്തിലാണു മാലോഗാം. കോൺഗ്രസിലെ ബോസിറാമം സിറാമും സിറ്റിങ് എംപി ബിജെപിയുടെ തപീർ ഗാവോയുമാ് ഇവിടെ മത്സരിക്കുന്നത്.

2014 വരെ സൊകേലയെ കൂടാതെ ഭർത്താവും ഇവിടെ വോട്ടറായിരുന്നു. ഇരുവരും വിവാഹബന്ധം പിരിഞ്ഞതോടെ സൊകേല മാത്രമായി. ഗ്രാമത്തിലുള്ള മറ്റുള്ളവരെല്ലാം വോട്ട് മറ്റിടങ്ങളിലേക്കു നേരത്തേ തന്നെ മാറ്റിയിരുന്നു. മക്കളുടെ വിദ്യാഭ്യാസം കണക്കിലെടുത്ത് താമസം മാറ്റിയ സൊകേല, മാലോഗാമിലേക്ക് വരുന്നത് വല്ലപ്പോഴും കൃഷി ആവശ്യത്തിനാണ്. വോട്ട് ചെയ്യേണ്ടതിനാൽ ഏപ്രിൽ 18ന് വരും. 19ന് വോട്ട് ചെയ്തശേഷം മടങ്ങും.

Trending

No stories found.

Latest News

No stories found.