

വിവാഹ സമയത്ത് ലഭിക്കുന്ന സ്വത്തിന്മേലുള്ള അവകാശം സ്ത്രീക്ക് മാത്രം: അലഹാബാദ് ഹൈക്കോടതി
അലഹാബാദ്: വിവാഹസമയത്ത് സ്ത്രീക്ക് ലഭിക്കുന്ന സ്വത്തിന്മേൽ അവർക്ക് മാത്രമാണ് പൂർണ അധികാരമെന്നും, അത് കൈവശം വെയ്ക്കുന്നതിനെതിരേ നടപടി സ്വീകരിക്കാനാവില്ലെന്നും അലഹാബാദ് ഹൈക്കോടതി. വിവാഹസമയത്ത് ലഭിക്കുന്ന സ്വത്ത് ഭാര്യയുടെയും ഭർത്താവിന്‍റയും സംയുക്ത സ്വത്തല്ല. അത് സ്ത്രീയുടെ മാത്രം സ്വത്താണ്. ഇത്തരത്തിൽ ലഭിച്ച തന്‍റെ സ്വത്ത് സ്ത്രീ കൈകാര്യം ചെയ്യുന്നതിൽ ഐപിസി സെക്ഷൻ 406 വിശ്വാസ വഞ്ചനപ്രകാരം സ്ത്രീക്കെതിരേ ക്രിമിനൽ കേസെടുക്കാനാവില്ലെന്നും കോടതി പറഞ്ഞു.
അത്യാവശ്യ ഘട്ടത്തിൽ ഭർത്താവിന് ഈ സ്വത്ത് ഉപയോഗിക്കാമെങ്കിലും അത് തിരികെ നൽകാൻ അദ്ദേഹത്തിന് ധാർമിക ബാധ്യതയുണ്ട്. ഭർത്താവിനോ, വീട്ടുകാർക്കോ ഈ സ്വത്തിന്മേൽ യാതൊരു അവകാശവുമില്ല. അനാമിക തിവാരി എന്ന യുവതിക്കും കുടുംബത്തിനുമെതിരേ ഭർത്താവ് നൽകിയ ഹർജിയിലാണ് ജസ്റ്റിസ് ചവാൻ പ്രകാശിന്‍റെ ഉത്തരവ്.
2012 ൽ വിവാഹിതയായ അനാമിക സ്ത്രീധന പീഡനത്തിന് ഭർത്താവിനെതിരേ നേരത്തെ കേസ് കൊടുത്തിരുന്നു. ഇതിന് പിന്നാലെ ഭാര്യ തന്‍റെ വീട്ടിൽ നിന്നും പണവും സ്വർണാഭരണങ്ങളും എടുത്തുകൊണ്ടുപോയിയെന്ന് ആരോപിച്ച് ഭർത്താവ് പരാതി നൽകി. ഈ സ്വർണാഭരണങ്ങളും പണവും ഇവർക്ക് സ്ത്രീധനമായി ലഭിച്ചതായിരുന്നു. ഈ കേസിലാണ് കോടതിയുടെ നിർണായകമായ ഉത്തരവ് ഉണ്ടായിരിക്കുന്നത്.