
ന്യൂയോർക്ക്: ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് ഭീമൻ ഓപ്പൺ എഐയുടെ മുൻ ജീവനക്കാരനും ഇന്ത്യൻ വംശജനുമായ സുചിർ ബാലാജിയെ (26) മരിച്ച നിലയിൽ കണ്ടെത്തി. ബാലാജിയെ കാണാനില്ലെന്നു സുഹൃത്തുക്കളും സഹപ്രവർത്തകരും പരാതി നൽകിയിരുന്നു. തുടർന്നു നടത്തിയ അന്വേഷണത്തിൽ സാൻഫ്രാൻസിസ്കോയിലെ ഫ്ലാറ്റിൽ മൃതദേഹം കണ്ടെത്തുകയായിരുന്നു. കഴിഞ്ഞമാസം 26നു മരണം സംഭവിച്ചെന്നും ബാലാജി ജീവനൊടുക്കിയതാണെന്നുമാണ് റിപ്പോർട്ട്.
ഓപ്പൺ എഐയിൽ നിന്നു രാജിവച്ച സുചിർ ബാലാജി, കമ്പനി പകർപ്പവകാശ ലംഘനം നടത്തിയെന്ന ആരോപണമുയർത്തിയിരുന്നു.
ചാറ്റ് ജിപിടിയെ പരിശീലിപ്പിക്കാൻ പകർപ്പവകാശമുള്ള ഡേറ്റകൾ ഉപയോഗിച്ചെന്നാണ് ബാലാജി വെളിപ്പെടുത്തിയത്. ഇതേത്തുടർന്നു കംപ്യൂട്ടർ പ്രോഗ്രാമർമാരുൾപ്പെടെ ഓപ്പൺ എഐക്കെതിരേ രംഗത്തെത്തിയിരുന്നു.