
ഓപ്പറേഷൻ സിന്ദൂർ: രാജ്യം അതീവ ജാഗ്രതയിൽ; 10 വിമാനത്താവളങ്ങള്‍ അടച്ചു; ജമ്മു കാഷ്മീരിലെ സ്കൂളുകള്‍ക്ക് അവധി
ന്യൂഡൽഹി: ഓപ്പറേഷൻ സിന്ദൂറിനു പിന്നാലെ രാജ്യം അതീവ ജാഗ്രതയിൽ. അതിര്‍ത്തിയിലുണ്ടായ കനത്ത ഏറ്റുമുട്ടലിനു പിന്നാലെ രാജ്യത്തെ വടക്കേ ഇന്ത്യയിലെ വിമാനത്താവളങ്ങള്‍ താൽകാലികമായി അടച്ചു. ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ വിമാനസര്‍വീസുകള്‍ നിർത്തിവച്ചതായും വിമാനത്താവളങ്ങൾ അടച്ചതായും അധികൃതര്‍ അറിയിച്ചു.
ജമ്മു കശ്മീരിൽ മേഖലയിലെ അടക്കം പത്ത് വിമാനത്താവളങ്ങളാണ് സുരക്ഷാമുൻകരുതലിന്‍റെ ഭാഗമായി അടച്ചത്. ശ്രീനഗർ, ജമ്മു, ധരംശാല, അമൃത്സർ, ലേ, ജോധ്പൂർ, ഭുജ്, ജാംനഗർ, ചണ്ഡിഗഡ്, രാജ്കോട്ട് എന്നീ വിമാനത്താവളങ്ങളാണ് അടച്ചത്. ഈ വിമാനത്താവളങ്ങളിലേക്കുള്ള ഇവിടേക്കുള്ള എയർ ഇന്ത്യ ഇൻഡിഗോ, സ്പൈസ് ജെറ്റ് വിമാന സർവീസുകൾ പൂർണമായും റദ്ദാക്കി.
ഈ വിമാനത്താവളങ്ങള്‍ വഴിയുള്ള എല്ലാ പുറപ്പെടലുകള്‍, വരവുകള്‍, കണക്റ്റിങ്ങ് ഫ്ളൈറ്റുകളെ ഇത് ബാധിച്ചേക്കുമെന്നും വിമാന കമ്പനികൾ അറിയിച്ചു. സാഹചര്യം മുന്‍നിര്‍ത്തി പാകിസ്ഥാനിലേക്കുള്ള വിമാനസര്‍വീസുകളും താല്‍ക്കാലികമായി റദ്ദാക്കിയതായി ഖത്തര്‍ എയര്‍വേയ്സ് അറിയിച്ചു.
അതേസമയം, അതിര്‍ത്തിയിലുണ്ടായ കനത്ത ഏറ്റുമുട്ടലിനിനിടെ ജമ്മു കാഷ്മീരിലടക്കം സുരക്ഷ ശക്തമാക്കി. ഡൽഹിയിലും സുരക്ഷ ശക്തമാക്കി. കൂടുതൽ കേന്ദ്ര സേനയെ ഡൽഹിയിൽ വിന്യസിച്ചു. ലാൽ ചൗക്കിലും സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. ജമ്മു കശ്മീരിലെ സ്കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചു. ജമ്മു മേഖലയിലെ ജമ്മു, സാംബ, കത്വ, രജൗരി, പൂഞ്ച് എന്നിവിടങ്ങളിലെ സ്കൂളുകളും കോളജുകളുമടക്കമുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും, കാഷ്മീര്‍ മേഖലയിലെ കുപ്വാര, ബാരാമുള്ള, ഗുരേസ് ഉള്‍പ്പെടെയുള്ള പ്രദേശങ്ങളിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി പ്രഖ്യാപിച്ചിട്ടുണ്ട്.