

ജോൺ സ്പെൻസർ
https://x.com/SpencerGuard
ഓപ്പറേഷൻ സിന്ദൂർ എന്ന പേരിൽ ഇന്ത്യ നടത്തിയ സൈനിക നടപടി വൻ വിജയമെന്ന് ആധുനിക യുദ്ധതന്ത്രങ്ങളിൽ വിദഗ്ധനായ ജോൺ സ്പെൻസർ.
''നാല് ദിവസം കൊണ്ട് വ്യക്തമായ വിജയമാണ് ഇന്ത്യ നേടിയത്. ഓപ്പറേഷൻ സിന്ദൂർ ലക്ഷ്യമിട്ടതിനപ്പുറം നേടി. ഭീകരരുടെ അടിസ്ഥാന സൗകര്യങ്ങൾ തകർത്തു, ഇന്ത്യയുടെ സൈനിക മേൽക്കോയ്മ തെളിയിച്ചു, പ്രതിരോധത്തിന്‍റെ കരുത്ത് തെളിയിച്ചു, പുതിയൊരു ദേശീയ സുരക്ഷാ നിലപാടും പ്രഖ്യാപിച്ചു'', സ്പെൻസർ എക്സിൽ കുറിച്ചു.
ഇതൊന്നും പ്രതീകാത്മകമായിരുന്നില്ല, നിർണായക ശക്തി പ്രകടനം തന്നെയായിരുന്നു- ആധുനിക യുദ്ധ തന്ത്രങ്ങളിൽ വിശ്വാസ്യതയുള്ള വിലയിരുത്തുകളുമായി പലപ്പോഴും ലോകശ്രദ്ധയാകർഷിച്ചിട്ടുള്ള സെപൻസർ ചൂണ്ടിക്കാട്ടുന്നു.
'അണ്ടർസ്റ്റാൻഡിങ് അർബൻ വാർഫെയർ' എന്ന പുസ്തകത്തിന്‍റെ രചയിതാവും, അർബൻ വാർഫെയർ ഇൻസ്റ്റിറ്റ്യൂട്ടിന്‍റെ എക്സിക്യൂട്ടിവ് ഡയറക്റ്ററുമാണ് അദ്ദേഹം. ഓപ്പറേഷൻ സിന്ദൂർ ഇന്ത്യയുടെ പ്രതികാര നടപടി മാത്രമായിരുന്നില്ലെന്നും, പുനർവ്യാഖ്യാനം കൂടിയായിരുന്നു എന്നും അദ്ദേഹം സമർഥിക്കുന്നു.
സർജിക്കൽ കൃത്യതയോടെയാണ് പാക്കിസ്ഥാനിലെ ഭീകര കേന്ദ്രങ്ങളിൽ ഇന്ത്യ പ്രഹരം നടത്തിയത്. മേയ് 7 മുതലുള്ള നാല് ദിവസം പാക്കിസ്ഥാനു മേൽ വ്യക്തമായ ആഘാതങ്ങൾ ഏൽപ്പിച്ചതിനൊപ്പം, അവരുടെ പ്രത്യാക്രമണങ്ങൾ ഫലപ്രദമായി ചെറുക്കാനും ഇന്ത്യക്കു സാധിച്ചു.
പാക്കിസ്ഥാന്‍റെ ആറ് വ്യോമസേനാ താവളങ്ങളും ഡ്രോൺ കമാൻഡ് ഹബ്ബുകളും ഇന്ത്യ തകർത്തു. ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത പ്രതിരോധത്തിനു മുന്നിൽ പാക് ആക്രമണങ്ങൾ നിഷ്പ്രഭമായി. ഇലക്‌ട്രോണിക്, സൈബർ യുദ്ധമുറകളും ഇന്ത്യ പ്രയോഗിച്ചെന്ന് സ്പെൻസർ വിലയിരുത്തുന്നു.
നാലു ദിവസത്തിനു ശേഷമുണ്ടായത് വെടിനിർത്തലായിരുന്നില്ല. തന്ത്രപരമായ നിർത്തിവയ്ക്കലായിരുന്നു അത്. അതിനെ ഇന്ത്യയുടെ മഹാ വിജയമായാണ് സ്പെൻസർ കണക്കാക്കുന്നത്. ഭാവിയുടെ യുദ്ധതന്ത്രങ്ങൾ എന്ന നിലയിൽ ഓപ്പറേഷൻ സിന്ദൂർ ആഗോളതലത്തിലും ശ്രദ്ധിക്കപ്പെടുകയാണ്. സമ്പൂർണ യുദ്ധത്തിനു പകരം, സൂക്ഷ്മമായ ലക്ഷ്യങ്ങളിലേക്കുള്ള കൃത്യമായ പ്രഹരം എങ്ങനെയാവണമെന്ന് ഇതിലൂടെ ഇന്ത്യ ലോകശക്തികൾക്കു കാണിച്ചു കൊടുക്കുകയായിരുന്നു.