
ഡൽഹിയിലെ സ്‌കൂളുകൾക്ക് വീണ്ടും ബോംബ് ഭീഷണി
ANI
ന്യൂഡൽഹി: ഡൽഹിയിലെ സ്‌കൂളുകൾക്ക് നേരെ വീണ്ടും ബോംബ് ഭീഷണി. ഈ ആഴ്ചയിലെ തന്നെ രണ്ടാമത്തെ ബോംബ് ഭീഷണിയാണിത്. ബുധനാഴ്ച രാവിലയോടെ ഡൽഹിയിലെ 50-ലധികം സ്‌കൂളുകൾക്കാണ് ഇമെയിലുകൾ ലഭിച്ചത്. മാൾവ്യ നഗറിലെ എസ് കെ വി സ്‌കൂൾ, പ്രസാദ് നഗറിലെ ആന്ധ്ര സ്‌കൂൾ എന്നിവിടങ്ങളിലേക്കാണ് ബോംബ് ഭീഷണി സന്ദേശം ലഭിച്ചതെന്ന് പൊലീസ് പറഞ്ഞു. സ്‌കൂളുകളിൽ നിന്നും വിദ്യാർഥികളെയും ജീവനക്കാരെയും ഒഴിപ്പിച്ച് ബോംബ് സ്‌ക്വാഡിന്‍റെ നേതൃത്വത്തിൽ പരിശോധന നടത്തി. തുടർന്ന് ഭീഷണി വ്യാജമാണെന്നും പൊലീസ് അറിയിച്ചു.
തിങ്കളാഴ്ച രാവിലെയും ഡൽഹിയിലെ ഡിപിഎസ്, ദ്വാരക ഉൾപ്പെടെ 20 ഓളം സ്‌കൂളുകൾക്ക് ഭീഷണി സന്ദേശം ലഭിച്ചിരുന്നു. അന്നും ബോംബ് സ്‌ക്വാഡിന്‍റെ നേതൃത്വത്തിൽ പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല. തുടർന്ന് ഭീഷണി വ്യാജമാണെന്ന് പൊലീസ് അറിയിച്ചിരുന്നു. ഇതാദ്യമായാണ് ഒരാഴ്ചയ്ക്കിടെ 2 തവണ ഭീഷണി സന്ദേശം ലഭിക്കുന്നത്. ഈമെയിൽ വഴിയാണ് എല്ലാ ഭീഷണി സന്ദേശങ്ങളും എത്തിയത്. മെയിലുകളിലെ ഉള്ളടക്കങ്ങൾ സമാനമായിരുന്നതിനാൽ വ്യാജ ഭീഷണിക്കു പിന്നിൽ ഓരേ ആളാണെന്ന നിഗമനത്തിലാണ് ഡൽഹി പൊലീസ് ഉള്ളത്.
2025 ജനുവരി മുതൽ, ഡൽഹി-എൻസിആറിൽ 74 വിദ്യാഭ്യാസ സ്ഥാപനങ്ങൾ, 70 സ്‌കൂളുകൾ, 4 കോളെജുകൾ എന്നിവയ്ക്ക് ബോംബ് ഭീഷണി ലഭിച്ചിട്ടുണ്ടെന്ന് പോലീസ് രേഖകൾ വ്യക്തമാക്കുന്നു. ജൂലൈ മാസത്തിൽ മാത്രം 50 ഓളം സ്‌കൂളുകൾ ലക്ഷ്യമിട്ട് ഇത്തരത്തിലുള്ള വ്യാജ ബോംബ് ഭീഷണി സന്ദേശങ്ങൾ ലഭിച്ചിട്ടുണ്ട്. 2024 മേയ് മുതൽ ഇതുവരെ ഡൽഹിയിലെ 200 ലധികം സ്‌കൂളുകളുകൾക്കാണ് ഔദ്യോഗിക മെയിൽ ഐഡികളിലേക്ക് ബോംബ് ഭീഷണി ലഭിക്കുന്നത്. ഇത്തരം കേസുകൾ ഭൂരിഭാഗവും തട്ടിപ്പാണെന്ന് തെളിഞ്ഞിട്ടുണ്ടെങ്കിലും ഓരോന്നും പൂർണ ഗൗരവത്തോടെയാണ് അന്വേഷിക്കുന്നതെന്ന് മുതിർന്ന ഉദ്യോഗസ്ഥർ മാധ്യമങ്ങളോട് പറഞ്ഞു. ഇതിനു പിന്നിലെ ഉത്തരവാദികളെ കണ്ടെത്താനുള്ള എല്ലാ വഴികളും സ്വീകരിക്കുന്നുണ്ടെന്നും ഇവർക്കെതിരേ കർശന നടപടി സ്വീകരിക്കുമെന്നും മുതിർന്ന ഉദ്യോഗസ്ഥന്‍ അറിയിച്ചു.