
പഹൽഗാം ഭീകരാക്രമണം: പ്രതികളെ 10 ദിവസം കൂടി എൻഐഎയുടെ കസ്റ്റഡിയിൽ വിട്ടു
ജമ്മു: പഹൽഗാമിൽ ആക്രമണം നടത്തിയ ഭീകരർക്കു താവളമൊരുക്കിയതിന് അറസ്റ്റിലായ 2 കശ്മീരി യുവാക്കളെ ജമ്മുവിലെ പ്രത്യേക കോടതി 10 ദിവസം കൂടി എൻഐഎയുടെ കസ്റ്റഡിയിൽ വിട്ടു. പർവേസ് അഹമ്മദ് ജോത്തർ, ബഷീർ അഹമ്മദ് ജോത്തർ എന്നിവരെയാണ് കസ്റ്റഡി കാലാവധി അവസാനിച്ചതോടെ വീണ്ടും ചോദ്യം ചെയ്യലിനു വേണ്ടി എൻഐഎയ്ക്ക് കൈമാറിയത്.
കഴിഞ്ഞ 22നാണ് ഇവർ അറസ്റ്റിലായത്. പഹൽഗാമിൽ 26 പേരെ കൂട്ടക്കൊല ചെയ്ത പാക് ഭീകരരുടെ വിശദാംശങ്ങൾ ഇവരിൽ നിന്നു ലഭിച്ചതായി എൻഐഎ കോടതിയിൽ അറിയിച്ചു. ആക്രമണത്തിന് ഏതാനും ദിവസം മുൻപ് പഹൽഗാമിലെത്തിയ ഭീകരർക്ക് താത്കാലിക കുടിലിൽ അഭയമൊരുക്കിയത് പർവേസും ബഷീറും ചേർന്നാണ്. ഇരുവർക്കും ഭക്ഷണമുൾപ്പെടെ എത്തിച്ചതും പ്രദേശത്തെക്കുറിച്ചുള്ള വിവരങ്ങൾ നൽകിയതും ഇവരാണ്.
ഏപ്രിൽ 22നായിരുന്നു പഹൽഗാമിലെ ബൈസരൺ വാലിയിൽ 26 സഞ്ചാരികളെ ഭീകരർ വെടിവച്ചുകൊലപ്പെടുത്തിയത്. പുരുഷന്മാരെ മാറ്റിനിർത്തി അമുസ്‌ലിംകൾ എന്ന് ഉറപ്പാക്കിയശേഷമായിരുന്നു കൂട്ടക്കൊല. സംഭവത്തിൽ പ്രദേശത്തു നിന്നു കൂടുതൽ പേർക്ക് പങ്കുണ്ടാകാമെന്നാണ് എൻഐഎയുടെ നിഗമനം.