
ലഹോർ: മുംബൈ ഭീകരാക്രമണത്തിലെ മുഖ്യാസൂത്രിതനായ ഹാഫിസ് സയീദിനെ കൈമാറണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടതായി സ്ഥിരീകരിച്ച് പാക്കിസ്ഥാൻ. എന്നാൽ ഇരുരാജ്യങ്ങളും തമ്മിൽ അത്തരത്തിലൊരു കൈമാറ്റ ഉടമ്പടിയില്ലെന്ന് പാക് വിദേശകാര്യ ഓഫീസ് വക്താവ് മുംതാസ് സഹ്റ ബലോച് അറിയിച്ചു.
2008 ലെ മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യസൂത്രധാരൻ ഹാഫിസ് സയീദിനെ കൈമാറണമെന്ന് ഇന്ത്യ പാക്കിസ്ഥാനോട് അവശ്യപ്പെട്ടിരുന്നു. ഇതിനുള്ള അപേക്ഷ കൈമാറിയതായി ഇന്ത്യൻ വിദേശകാര്യ വക്താവ് അരിന്ദം ബഗ്ചി അറിയിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ഇക്കാര്യം പാക് അധികൃതരും സ്ഥിരീകരിച്ചിരിക്കുന്നത്.
ഇന്ത്യയുടെ മോസ്റ്റ് വാണ്ടഡ് ലിസ്റ്റിലുള്ള ഭീകരനാണ് ഹാഫിസ് സയീദ്. ഇരു രാജ്യങ്ങളും തമ്മിൽ കുറ്റവാളി കൈമാറ്റം സംബന്ധിച്ച ഉടമ്പടി ഇല്ലാത്തതിനാലും ഭീകരരെ സംരക്ഷിക്കുന്ന പാക്കിസ്ഥാന്റെ നയം മൂലവും അയാളെ കൈമാറാൻ അവർ ഒരുക്കമായിരുന്നില്ല.
ഭീകരനായി ഐക്യരാഷ്ട്ര സംഘടന പ്രഖ്യാപിച്ച ഹാഫിസ് സയീദിന്റെ തലയ്ക്കു 10 ദശലക്ഷം ഡോളറാണു വിലയിട്ടിരിക്കുന്നത്. ഇയാളുടെ ആസൂത്രണത്തിൽ കടൽ കടന്നെത്തിയ 10 അംഗ ഭീകരസംഘം 2008 നവംബർ 26നു മുംബൈയിൽ താജ് ഹോട്ടൽ അടക്കം പലേടത്തും നടത്തിയ ഭീകരാക്രമണത്തിൽ വിദേശ പൗരന്മാരടക്കം 166 പേരാണു കൊല്ലപ്പെട്ടത്.
യുഎൻ ആഗോള ഭീകരനായി പ്രഖ്യാപിച്ചതിനെ തുടർന്ന് 2019 മുതൽ ഇയാൾ പാക്കിസ്ഥാനിലെ ജയിലിലാണെന്നാണു പറയപ്പെടുന്നത്. എന്നാൽ, വീട്ടുതടങ്കലിൽ സ്വതന്ത്രനായി കഴിയുകയാണെന്നും റിപ്പോർട്ടുണ്ട്. അടുത്തവർഷം അവിടെ നടക്കാനിരിക്കുന്ന പൊതുതെരഞ്ഞെടുപ്പിൽ മത്സരിക്കാൻ ഹാഫിസ് സയീദ് ഒരുങ്ങുന്നതായി കഴിഞ്ഞദിവസം വാർത്തകൾ പുറത്തുവന്നിരുന്നു.
പാക്കിസ്ഥാൻ മർകസി മുസ്ലിം ലീഗ് എന്ന പുതിയ രാഷ്ട്രീയ പാർട്ടി രൂപീകരിച്ച് ഇയാളുടെ മകൻ തൽഹ സയീദ് മത്സരംഗത്തുണ്ട്. കഴിഞ്ഞവർഷം തൽഹ സയീദിനെ യുഎപിഎ പ്രകാരം ഇന്ത്യ ഭീകരനായി പ്രഖ്യാപിച്ചിരുന്നു. പാക് രാഷ്ട്രീയത്തിലും സൈന്യത്തിലും ഹാഫിസിന്റെയും മകന്റെയും ഇടപെടൽ സജീവമാണെന്നാണ് അവിടെ നിന്നുള്ള സൂചനകൾ.