

ഇന്ത്യയുടെ ഡയറക്റ്റർ ജനറൽ ഒഫ് മിലിറ്ററി ഓപ്പറേഷൻസ് രാജീവ് ഘായ് പ്രത്യേക വാർത്താസമ്മേളനത്തിൽ സംസാരിക്കുന്നു.
ന്യൂഡൽഹി: സംഘർഷം അവസാനിപ്പിക്കാൻ പാക്കിസ്ഥാൻ നേരിട്ടു സമീപിക്കുകയായിരുന്നെന്നു ഇന്ത്യയുടെ മിലിറ്ററി ഓപ്പറേഷൻസ് ഡയറക്റ്റർ ജനറൽ (ഡിജിഎംഒ) രാജീവ് ഘായ്. യുഎസിന്‍റെ മധ്യസ്ഥതയിലാണു വെടിനിർത്തൽ എന്നതടക്കമുള്ള വാദങ്ങളെല്ലാം മൂന്നു സേനാവിഭാഗങ്ങളും ചേർന്നു നടത്തിയ വാർത്താ സമ്മേളനത്തിൽ ഡിജിഎംഒ തള്ളി. നേരിട്ടായിരുന്നു ചർച്ചകളെന്നും അദ്ദേഹം വ്യക്തമാക്കി.
ഭീകരകേന്ദ്രങ്ങളിൽ ഇന്ത്യ വ്യോമാക്രമണം നടത്തിയ വിവരം പാക് ഡിജിഎംഒയെ നേരിട്ട് അറിയിച്ചിരുന്നു. ഭീകരരെ മാത്രമാണ് ആക്രമിച്ചതെന്നും, ചർച്ചകൾക്കു സന്നദ്ധമാണെന്നും മേയ് ഏഴിനു നടത്തിയ ആക്രമണത്തിനു പിന്നാലെ വിശദീകരിച്ചു. ഒരു ചർച്ചയ്ക്കും തയാറല്ലെന്നും തിരിച്ചടിക്കുമെന്നുമായിരുന്നു ആ സമയത്ത് പാക് ഡിജിഎംഒയുടെ നിലപാട്. എന്നാൽ, ഇന്നലെ അവർ ഇങ്ങോട്ടു വിളിക്കുകയായിരുന്നെന്നും രാജീവ് ഘായ്.
അതേസമയം, ഉച്ചയ്ക്ക് ഒന്നിനാണു പാക് ഡിജിഎംഒ ആക്രമണം അവസാനിപ്പിക്കണമെന്ന് അഭ്യർഥിച്ച് വിളിച്ചതെന്നു സൈനിക വൃത്തങ്ങൾ പറഞ്ഞു. ആ സമയം രാജീവ് ഘായ് ഉന്നതതല ചർച്ചകളുടെ തിരക്കിലായിരുന്നു. പിന്നീടു പ്രതികരിക്കാമെന്ന് അറിയിച്ചു. വൈകിട്ട് മൂന്നരയ്ക്കാണ് നമ്മൾ പ്രതികരിച്ചത്. അതിൽ അവർ വെടിനിർത്തലിനു തയാറെന്ന് അറിയിച്ചു.
പാക് വ്യോമതാവളങ്ങൾ ഇന്ത്യൻ വ്യോമസേന തകർത്തതാണു വഴിത്തിരിവായതെന്നും സേനാ വൃത്തങ്ങൾ. അതോടെ, എല്ലാ അർഥത്തിലും തകർന്ന പാക്കിസ്ഥാൻ അമെരിക്കയുടെ സഹായം തേടി. തുടർന്നു യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റുബിയോ, പാക് സേനാ മേധാവി അസിം മുനീറുമായി സംസാരിച്ചു. ഇതിനുശേഷം റുബിയോ ഇന്ത്യയുടെ വിദേശകാര്യ മന്ത്രി എസ്. ജയശങ്കറെ വിളിച്ചു.
സംഘർഷം ഇന്ത്യയുടെ താത്പര്യമല്ലെന്നും പാക്കിസ്ഥാൻ നിർത്തിയാൽ തങ്ങളും നിർത്തുമെന്നുമായിരുന്നു ജയശങ്കറിന്‍റെ മറുപടി. ഇതിനു പിന്നാലെയാണ് പാക് ഡിജിഎംഒ നേരിട്ട് അപേക്ഷയുമായി എത്തിയതെന്നും അദ്ദേഹം വ്യക്തമാക്കി.