

അഫ്ഗാനില്‍ ആക്രമണം നടത്താന്‍ വിദേശ രാജ്യവുമായി കരാറുണ്ടെന്നു പാക്കിസ്ഥാന്‍
ഇസ്‌ലാമബാദ്: അഫ്ഗാനിസ്ഥാനില്‍ ആക്രമണം നടത്താന്‍ ഒരു വിദേശരാജ്യവുമായി കരാര്‍ ഉണ്ടെന്നു സമ്മതിച്ച് പാക്കിസ്ഥാന്‍. കരാറിന്‍റെ പ്രത്യേക സ്വഭാവം കാരണം അഫ്ഗാനെതിരേയുള്ള ആക്രമണങ്ങള്‍ തടയാന്‍ തങ്ങള്‍ക്കു സാധിക്കില്ലെന്നും പാക്കിസ്ഥാന്‍ പറഞ്ഞു. പാക്കിസ്ഥാനും അഫ്ഗാനിസ്ഥാനും തമ്മില്‍ ഇസ്താംബൂളില്‍ അടുത്തിടെ നടന്ന ഉന്നതതല ചര്‍ച്ചകള്‍ തീരുമാനമാകാതെ അവസാനിച്ചതിന്‍റെ പശ്ചാത്തലത്തിലാണു പാക്കിസ്ഥാന്‍ ഈ വെളിപ്പെടുത്തല്‍ നടത്തിയത്.
പാക് മണ്ണില്‍ നിന്ന് അഫ്ഗാനിസ്ഥാനെതിരേ ഡ്രോണ്‍ ആക്രമണങ്ങള്‍ നടത്താന്‍ മൂന്നാമതൊരു രാജ്യത്തിന് അനുമതി നല്‍കുന്ന ഒരു കരാറില്‍ തങ്ങള്‍ ഏര്‍പ്പെട്ടുവെന്നു പാക്കിസ്ഥാന്‍ കാബൂളിനോട് പറഞ്ഞതായി ഒരു സ്രോതസ്സിനെ ഉദ്ധരിച്ച് അഫ്ഗാനിസ്ഥാനിലെ ടോളോ ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു.
എന്നാല്‍ കരാറിലേര്‍പ്പെട്ട രാജ്യത്തിന്‍റെ പേര് ഇസ്ലാമാബാദ് പുറത്തുവിട്ടില്ല. ഈ മാസം പകുതിയോടെയാണ് അഫ്ഗാനും പാക്കിസ്ഥാനും തമ്മിലുള്ള അതിര്‍ത്തി സംഘര്‍ഷം രൂക്ഷമായത്. തുടര്‍ന്ന് ഇരുപക്ഷത്തും നിരവധി പേര്‍ കൊല്ലപ്പെടുകയും കനത്ത നാശനഷ്ടങ്ങള്‍ ഉണ്ടാവുകയും ചെയ്തു. ഒടുവില്‍ സൗദിയും, തുര്‍ക്കിയും ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ ഇടപെട്ടതോടെയാണ് ഇസ്താംബുളില്‍ സമാധാന ചര്‍ച്ച സംഘടിപ്പിച്ചത്.
എന്നാല്‍ ഇരുരാജ്യങ്ങള്‍ക്കും തമ്മില്‍ ഒരു ധാരണയിലെത്താന്‍ സാധിച്ചില്ല. ചര്‍ച്ചകള്‍ വഴിമുട്ടിയതിനെ തുടര്‍ന്നു പാക്കിസ്ഥാനു മുന്നറിയിപ്പുമായി അഫ്ഗാന്‍ രംഗത്തുവന്നു. തങ്ങള്‍ക്കെതിരേയുണ്ടാകുന്ന ഏത് തരം ആക്രമണത്തിനും പ്രതികരണമുണ്ടാകുമെന്നാണ് അഫ്ഗാന്‍ പ്രസ്താവിച്ചത്.