
സിന്ധു നദീജല കരാർ പുനഃപരിശോധിക്കണമെന്ന് പാക്കിസ്ഥാന്‍റെ നാലമത്തെ കത്ത്; പ്രതികരിക്കാതെ ഇന്ത്യ
ന്യൂഡല്‍ഹി: സിന്ധു നദീജല കരാർ (Indus Waters Treaty ) മരവിപ്പിച്ച നടപടി ഇന്ത്യ പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട് പാക്കിസ്ഥാന്‍ നാലാമതും കത്തയച്ചു. പാക് ജലമന്ത്രാലയം സെക്രട്ടറി സെയ്ദ് അലി മുർതാസയാണ് വിഷയത്തിൽ ഇന്ത്യയുടെ ജൽ ശക്തി മന്ത്രാലയത്തിന് കത്തയച്ചത്. കത്തുകള്‍ വിദേശകാര്യ മന്ത്രാലയത്തിനു കൈമാറി. ജലത്തിന്‍റെ അഭാവം കൃഷിയെയും കുടിവെള്ള വിതരണത്തെയും ഗുരുതരമായി ബാധിക്കുകയാണെന്നും, ഇന്ത്യയുടെ തീരുമാനം പുനഃപരിശോധിക്കണം എന്നുമാണ് കത്തിലെ ആവശ്യം.
എന്നാൽ, പാക്കിസ്ഥാന്‍റെ ആവർത്തിച്ചുള്ള അഭ്യർഥനകൾക്കു ശേഷവും വിഷയത്തിൽ ഇന്ത്യ പ്രതികരിച്ചിട്ടില്ല. ഭീകരപ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണ നല്‍കുന്നത് അവസാനിപ്പിക്കാതെ പാക്കിസ്ഥാന്‍റെ ആവശ്യം പരിഗണിക്കില്ലെന്ന നിലപാടാണ് ഇന്ത്യ നേരത്തെ പ്രഖ്യാപിച്ചിട്ടുള്ളത്. പാക്കിസ്ഥാന്‍റെ ജല ആവശ്യങ്ങളുടെ 80 ശതമാനത്തിനും സിന്ധു നദിയെയാണ് ആശ്രയിക്കുന്നത്. നിലവിലെ ജലഭ്യതക്കുറവ് കാരണം പാക്കിസ്ഥാന്‍ രൂക്ഷമായ വരള്‍ച്ച അനുഭവിക്കുകയാണെന്നാണ് റിപ്പോര്‍ട്ടുകൾ പറയുന്നത്.
പഹൽഗാം ഭീകരാക്രമണത്തിനു പിന്നാലെയാണ് ഇന്ത്യ സിന്ധു നദീജലക്കരാര്‍ മരവിപ്പിച്ചത്. "ഭീകരതയും വ്യാപാരവും ഒരുമിച്ച് നടക്കില്ല” എന്നും "രക്തവും വെള്ളവും ഒരുമിച്ച് ഒഴുകില്ല" എന്നും ഇന്ത്യ അന്ന് വ്യക്തമാക്കിയിരുന്നു. പരിഹാരത്തിനായി ലോക ബാങ്കിനോടും വിഷയത്തിൽ ഇടപെടണമെന്ന് പാക്കിസ്ഥാൻ അഭ്യർഥിച്ചിരുന്നെങ്കിലും അധികൃതർ വിസമ്മതിച്ചിരുന്നു.
അതേസമയം, സിന്ധു നദീജലം വഴിതിരിച്ചുവിടുന്നതിനും ശേഖരിക്കുന്നതിനുമായി കനാൽ ഉൾപ്പടെയുള്ളവ നിർമിക്കുന്നതിനായി പ്രധാന പദ്ധതികൾ ഇന്ത്യ ഇപ്പോഴും ത്വരിതഗതിയിൽ തുടരുന്നതായാണ് വിവരം. പദ്ധതികളുടെ പ്രവർത്തനങ്ങൾ വേഗത്തിൽ പുരോഗമിക്കുകയാണെന്നും അടുത്ത 2–3 വർഷത്തിനുള്ളിൽ പൂർത്തിയാകുമെന്നാണ് സർക്കാർ വൃത്തങ്ങൾ സൂചിപ്പിക്കുന്നത്.