
അമരാവതി: ലെസ്ബിയൻ ദമ്പതികൾക്ക് ഒരുമിച്ച് ജീവിക്കാനും പങ്കാളികളെ തെരഞ്ഞെടുക്കാനും പൂർണ സ്വാതന്ത്ര്യമുണ്ടെന്ന് ആന്ധ്രാപ്രദേശ് ഹൈക്കോടതി. തന്‍റെ ലെസ്ബിയൻ പങ്കാളിയെ പിതാവ് തടങ്കലിൽ പാർപ്പിച്ചിരിക്കുകയാണെന്ന സ്ത്രീയുടെ ഹേബിയസ് കോർപ്പസ് ഹർജിയിലാണ് കോടതി വിധി പുറപ്പെടുവിച്ചത്. പ്രായപൂർത്തിയായ മകളുടെ ബന്ധത്തിലും ഇഷ്ടങ്ങളിലും മാതാപിതാക്കൾ ഇടപെടരുതെന്ന് കോടതി നിർദേശിച്ചു.
കഴിഞ്ഞ ഒരു വര്‍ഷമായി വിജയവാഡയില്‍ ഒരുമിച്ച് താമസിച്ചു വരികയായിരുന്നു ഇരുവരും. ഇതിനിടെ യുവതികളിലൊരാളെ കാണാതാവുകയും തുടര്‍ന്ന് പിതാവിന്‍റെ വീട്ടില്‍ നിന്ന് കണ്ടെത്തി മോചിപ്പിക്കുകയുമായിരുന്നു. ഷെല്‍ട്ടര്‍ ഹോമില്‍ അഭയം നേടിയ ഇവര്‍ പിന്നീട് വിജയവാഡയിലേക്ക് താമസം മാറി. ഇവിടെ നിന്നാണ് പിതാവ് യുവതിയെ ബലമായി പിടിച്ചു കൊണ്ടുപോയത്.
ലെസ്ബിയനുകൾക്ക് ഒരുമിച്ച് ജീവിക്കാനും പങ്കാളികളെ തെരഞ്ഞെടുക്കാനുമുള്ള സ്വാതന്ത്ര്യവും അവകാശവുമുണ്ടെന്ന് ആന്ധ്രാപ്രദേശ് ഹൈക്കോടതി വിധിക്കുകയായിരുന്നു. മകള്‍ക്ക് പ്രായപൂര്‍ത്തിയായതാണെന്നും, അവരുടെ ഇഷ്ടത്തിലും, ദമ്പതികളുടെ ബന്ധത്തിലും ഇടപെടരുതെന്നും കോടതി മാതാപിതാക്കള്‍ക്ക് നിര്‍ദേശം നല്‍കി. കൂടാതെ പരാതി പിന്‍വലിക്കാനുള്ള പരാതിക്കാരിയുടെ സന്നദ്ധതകണക്കിലെടുത്ത് കുടുംബാംഗങ്ങള്‍ക്കെതിരെ ക്രിമിനല്‍ നടപടിയെടുക്കുന്നില്ലെന്നും ഹര്‍ജി തീര്‍പ്പാക്കിക്കൊണ്ട് ഹൈക്കോടതി വ്യക്തമാക്കി.