ന്യൂഡൽഹി: പാർലമെന്‍റിലെ പുകയാക്രമണ കേസുമായി ബന്ധപ്പെട്ട് പിടിയിലായ പ്രതികളുടെ മൊബൈൽ ഫോണുകൾ കത്തികരിഞ്ഞ നിലയിൽ. അവശിഷ്ടങ്ങൾ രാജസ്ഥാനിൽ നിന്നും കണ്ടെത്തി. കേസിലെ പ്രതികളുടെ ഫോണുകളെല്ലാം മുഖ്യാസൂത്രകനായ ലളിത് ത്സായാണ് കൈവശം വച്ചിരുന്നത്. സംഭവശേഷം രാജസ്ഥാനിലേക്ക് കടന്ന ലളിത് ത്സാ ഫോണുകൾ നശിപ്പിച്ച ശേഷം കത്തിക്കുകയായിരുന്നു.
ആദ്യം നാല് പ്രതികളുടെയും ഫോണുകൾ കത്തിച്ചതിന് ശേഷം സ്വന്തം ഫോണും ഇവിടെവെച്ച് നശിപ്പിച്ചുവെന്നും അന്വേഷണസംഘം കണ്ടെത്തി. ഫോണിനൊപ്പം കത്തിക്കരിഞ്ഞ നിലയിൽ ചില വസ്ത്രങ്ങളുടെയും ഷൂവിന്‍റെ അവശിഷ്ടങ്ങളും രാജസ്ഥാനിൽ നിന്ന് കണ്ടെടുത്തിട്ടുണ്ട്.
ലളിത് ത്സായെ ഡൽഹിയിൽ നിന്ന് രക്ഷപ്പെടാൻ സഹായിച്ച രാജസ്ഥാനിലെ നാഗ്പുർ സ്വദേശി മഹേഷ് കുമാവതിനെ ശനിയാഴ്ച പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം ഏഴായി. അതേസമയം പ്രതികളിൽ രണ്ടുപേർക്ക് ലോക്സഭയിൽ പ്രവേശനത്തിന് പാസ് നൽകിയ ബിജെപി എംപി പ്രതാപ് സിംഹയുടെ മൊഴി രേഖപ്പെടുത്താനും അന്വേഷണ സംഘം തീരുമാനിച്ചു.