

മൈസുരു: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജീവചരിത്രം ആദ്യമായെഴുതിയത് താനാണെന്നാണ് കർണാടകയിൽ നിന്നുള്ള എംപി പ്രതാപ് സിംഹയുടെ അവകാശവാദം. മോദി പ്രധാനമന്ത്രിയാകുന്നതിനും എട്ട് വർഷം മുൻപെഴുതിയ ജീവചരിത്രം പ്രകാശനം ചെയ്തത് അരുൺ ജയ്റ്റ്‌ലി ആയിരുന്നു. പുസ്തകം നന്നായി ഇഷ്ടപ്പെട്ട മോദി അതു ഗുജറാത്തി ഭാഷയിലേക്കു തർജമ ചെയ്യിച്ചിരുന്നു എന്നും സിംഹ പറയാറുണ്ട്.
എന്നാൽ, മോദിയുടെ പിൻബലത്തോടെ മൂന്നാം വട്ടവും എംപിയാകാമെന്ന നാൽപ്പത്തേഴുകാരന്‍റെ മോഹത്തിനു മേൽ കരിനിഴൽ വീഴ്ത്തുന്നതായി പാർലമെന്‍റിൽ കഴിഞ്ഞ ദിവസമുണ്ടായ ഗുരുതരമായ സുരക്ഷാ വീഴ്ച. പ്രതാപ് സിംഹ അനുവദിച്ച പാസുമായി എത്തിയവരാണ് സന്ദർശക ഗ്യാലറിയിൽ നിന്ന് ലോക്‌സഭയുടെ നടുത്തളത്തിലേക്കു ചാടുകയും സ്പ്രേ പ്രയോഗിക്കുകയും ചെയ്തത്. ഇതോടെ, പ്രതാപ് സിംഹയ്ക്ക് അടുത്ത തെരഞ്ഞെടുപ്പിൽ സീറ്റ് കിട്ടുമോ എന്നു പോലും ഉറപ്പില്ലാത്ത അവസ്ഥയായി.
ജേണലിസത്തിൽ ബിരുദാനന്തര ബിരുദമുള്ള സിംഹ കന്നഡ ദിനപത്രത്തിലെ കോളമിസ്റ്റ് എന്ന നിലയിലാണ് സംഘ പരിവാറിന്‍റെ വാത്സല്യം പിടിച്ചുപറ്റുന്നത്. 22 പുസ്തകങ്ങളും എഴുതിയിട്ടുണ്ട്. 2014ലെ പൊതു തെരഞ്ഞെടുപ്പിനു തൊട്ടു മുൻപ് രാഷ്‌ട്രീയ പ്രവേശം. വൊക്കലിഗ വോട്ടുകളുടെ ബലത്തിൽ മൈസുരുവിൽ വിജയം. 31,608 വോട്ടിന്‍റെ ഭൂരിപക്ഷം 2019ൽ 1.4 ലക്ഷമാക്കി ഉയർത്തി. അടുത്ത തെരഞ്ഞെടുപ്പിൽ ഇത് രണ്ട് ലക്ഷമാക്കാൻ പണിപ്പെടുന്നതിനിടെയാണ് പാർലമെന്‍റ് പ്രശ്നം പാരയായിരിക്കുന്നത്. Prathap Simha എന്ന പേര് Pratap Simmha എന്നു ന്യൂമറോളജി പ്രകാരം മാറ്റിയതു പോലും കൂടുതൽ വലിയ വിജയങ്ങൾ ലക്ഷ്യമിട്ടായിരുന്നു.
തീവ്ര വലതുപക്ഷ നിലപാടുകളുടെ പേരിൽ കുപ്രസിദ്ധിയാർജിച്ച പ്രതാപ് സിംഹയാണ് മൈസുരുവിൽ ടിപ്പു സുൽത്താൻ വിരുദ്ധ പ്രക്ഷോഭങ്ങൾക്കു നേതൃത്വം വഹിച്ചുവരുന്നത്. ടിപ്പു ജയന്തി ആഘോഷത്തിനും മഹിഷ ദസറയ്ക്കുമെതിരേ സിംഹ ജാഥകൾ നയിച്ചു. ബസ് സ്റ്റോപ്പിനു മുകളിൽ മിനാരം പോലെ മേൽക്കൂര കെട്ടിയെന്നാരോപിച്ച് സ്വന്തം പാർട്ടി എംപിയുമായി വരെ പോരടിച്ചു. ഇത്തരത്തിൽ പല വിഷയങ്ങളുടെ പേരിൽ സ്വന്തം പാർട്ടിയുടെ നേതാക്കളുമായി പോലും അകന്നു നിൽക്കുമ്പോഴാണ് ഇരട്ട പ്രഹരമായി പാർലമെന്‍റിലെ സുരക്ഷാ വീഴ്ചയുടെ സഹ ഉത്തരവാദിത്വം സിംഹയുടെ തലയിലായിരിക്കുന്നത്.