

പ്രധാനമന്ത്രി പ്രിയങ്ക ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തി
ന്യൂഡൽഹി: തൊഴിലുറപ്പ് ഭേദഗതി ഉൾപ്പെടെയുള്ള ബില്ലുകൾ പാസാക്കി പാർലമെന്‍റിന്‍റെ ശീതകാല സമ്മേളനത്തിന് വെള്ളിയാഴ്ച സമാപനമായി. സഭാനടപടികൾ പൂർത്തിയാക്കിയ ശേഷം പ്രധാനമന്ത്രി നരേന്ദ്രമോദിയും, കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിയും കൂടിക്കാഴ്ച നടത്തി. ലോക്സഭ സ്പീക്കർ ഓം ബിർളയുടെ ചേംബറിലായിരുന്നു കൂടിക്കാഴ്ച.
പ്രതിരോധമന്ത്രി രാജ്നാഥ് സിങ്, ലോക്സഭ സ്പീക്കർ ഓം ബിർള, കേന്ദ്രമന്ത്രിമാരായ കെ. റാം മോഹൻ നായിഡു, ചിരാഗ് പാസ്വാൻ തുടങ്ങിയവരും കൂടിക്കാഴ്ചയിൽ പങ്കെടുത്തു.
ഡിസംബർ ഒന്നിന് ആരംഭിച്ച സമ്മേളനത്തിൽ പ്രതിഷേധബഹളത്തിനിടെയാണ് തൊഴിലുറപ്പ് ഭേദഗതി ബിൽ ഉൾപ്പെടെയുള്ള പല ബില്ലുകളും പാസായത്. ആണവോർജ മേഖലയിലെ വികസനം ലക്ഷ്യമിട്ടുള്ള ശാന്തി ബില്ലും സഭ പാസാക്കി. ചർച്ചകളിൽ തയ്യാറെടുപ്പുകളോടെ പങ്കെടുത്ത കേരള എംപി എൻ.കെ. പ്രേമചന്ദ്രനെ പ്രധാനമന്ത്രി പ്രത്യേകം അഭിനന്ദിച്ചു. 59 ഓളം സ്വകാര്യ ബില്ലുകൾ അവതരിപ്പിച്ചതെന്ന് രാജ്യസഭ അധ്യക്ഷൻ സി.പി. രാധാകൃഷ്ണൻ പറഞ്ഞു. വന്ദേമാതരത്തിന്‍റെ 150 ആം വാർഷികം, തെരഞ്ഞെടുപ്പ് പരിഷ്കരണം തുടങ്ങി ചർച്ചകളും സഭയിൽ നടന്നു.