ന്യൂഡൽഹി: പാർലമെന്റിന്റെ ബജറ്റ് സമ്മേളനത്തിന് ഇന്നു തുടക്കം. പതിനേഴാം ലോക്സഭയുടെ അവസാന സമ്മേളനമാണിത്. ഇന്ന് ഇരുസഭകളുടെയും സംയുക്ത സമ്മേളനത്തെ രാഷ്ട്രപതി ദ്രൗപദി മുർമു അഭിസംബോധന ചെയ്യും. നാളെയാണു നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള രണ്ടാം എൻഡിഎ സർക്കാരിന്റെ അവസാന ബജറ്റ്.
ധനമന്ത്രി നിർമല സീതാരാമൻ അവതരിപ്പിക്കുന്ന ബജറ്റിൽ പിഎം കിസാൻ സമ്മാൻ നിധി തുക ഉയർത്തുന്നതടക്കം ജനപ്രിയ പ്രഖ്യാപനങ്ങൾ പ്രതീക്ഷിക്കുന്നുണ്ട്. രാഷ്ട്രപതി ഭരണത്തിനു കീഴിലുള്ള ജമ്മു കശ്മീരിന്റെ ബജറ്റും നിർമല അവതരിപ്പിക്കുമെന്നു പാർലമെന്ററികാര്യ മന്ത്രി പ്രഹ്ലാദ് ജോഷി അറിയിച്ചു. ഒമ്പതിന് സമ്മേളനം അവസാനിക്കും.
സമ്മേളനത്തിനു മുന്നോടിയായി പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്ങിന്റെ അധ്യക്ഷതയിൽ ഇന്നലെ കക്ഷി നേതാക്കളുടെ യോഗം ചേർന്നു. തൊഴിലില്ലായ്മയും വിലക്കയറ്റവും കാർഷിക പ്രതിസന്ധിയും മണിപ്പുർ സംഘർഷവുമടക്കം വിഷയങ്ങൾ സമ്മേളനത്തിൽ ഉയർത്തുമെന്നു കോൺഗ്രസ് എംപി കൊടിക്കുന്നിൽ സുരേഷ് പറഞ്ഞു.
ശീതകാല സമ്മേളനത്തിൽ സസ്പെൻഷൻ നേരിട്ട മുഴുവൻ എംപിമാരും ഈ സമ്മേളനത്തിൽ സഭയിൽ തിരിച്ചെത്തും. ഡിസംബർ 13ന് പാർലമെന്റിലുണ്ടായ സുരക്ഷാ വീഴ്ചയിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ വിശദീകരണം നൽകണമെന്ന് ആവശ്യപ്പെട്ട് സഭയിൽ ബഹളം വച്ചതിനു 146 എംപിമാർക്കെതിരേയായിരുന്നു (100 ലോക്സഭാംഗങ്ങൾ, 46 രാജ്യസഭാംഗങ്ങൾ) നടപടി. ഇവരിൽ 14 എംപിമാരുടേത് ഗുരുതര സ്വഭാവമുള്ള പെരുമാറ്റമെന്നു കാണിച്ച് പ്രിവിലെജ് കമ്മിറ്റിക്കു വിട്ടിരുന്നു. ഇതു പിൻവലിക്കാൻ രാജ്യസഭാ അധ്യക്ഷനോടും ലോക്സഭാ സ്പീക്കറോടും അഭ്യർഥിച്ചതായി പ്രഹ്ലാദ് ജോഷി അറിയിച്ചു.