ന്യൂഡൽഹി: പ്രധാൻമന്ത്രി ഗ്രാം സഡക് യോജനയ്ക്ക് (പിഎംജിഎസ്വൈ) കീഴിൽ നിർമിക്കുന്ന ഗ്രാമീണ റോഡുകളുടെ നിലവാരത്തിൽ വിട്ടുവീഴ്ച ചെയ്യുന്നത് അംഗീകരിക്കാനാവില്ലെന്നു പാർലമെന്ററി സമിതി. റോഡുകളുടെ ടാറിങ്ങിനു കനം 20 മില്ലിമീറ്ററിൽ നിന്ന് 30 മില്ലി മീറ്ററായി ഉയർത്തണമെന്നും ഗ്രാമ വികസന- പഞ്ചായത്തിരാജ് വകുപ്പുമായി ബന്ധപ്പെട്ട പാർലമെന്ററി സമിതി ലോക്സഭയിൽ സമർപ്പിച്ച റിപ്പോർട്ടിൽ ശുപാർശ ചെയ്തു.
പദ്ധതി ശരിയായി നടപ്പാക്കുന്നതിനു കേന്ദ്ര- സംസ്ഥാന സർക്കാരുകൾ യോജിച്ചു പ്രവർത്തിക്കേണ്ടുണ്ടെന്നും ഡിഎംകെ എംപി കനിമൊഴി അധ്യക്ഷയായ സമിതി. പിഎംംജിഎസ്വൈക്കു കീഴിൽ നിർമിക്കുന്ന റോഡുകളുടെ നിലവാരം മോശമാകുന്നത് രാജ്യത്തെയാകെ ബാധിക്കും. വിട്ടുവീഴ്ച ചെയ്യുന്നവർക്കെതിരേ ശിക്ഷാനടപടി സ്വീകരിക്കണം. കാലവസ്ഥയോ ഗതാഗതത്തിരക്കോ കണക്കിലെടുക്കാതെ പലയിടത്തും നിലവാരമില്ലാത്ത സാമഗ്രികൾ ഉപയോഗിച്ച് റോഡ് നിർമിച്ചതായി സമിതിയുടെ ശ്രദ്ധയിൽപ്പെട്ടു. ഒരു സീസൺ പിന്നിടും മുൻപേ റോഡുകൾ തകരുകയോ ഒലിച്ചുപോകുകയോ ചെയ്ത സംഭവങ്ങളുമുണ്ട്. ഭാരവാഹനങ്ങളോടുന്നതു മൂലം ഗ്രാമീണ റോഡുകൾ തകരുന്നതും പതിവാണ്.
ഇതു പരിഗണിച്ച് ടാറിങ്ങിനെ കനം 30 മില്ലിമീറ്ററാക്കി ഉയർത്തണം.
പദ്ധതിയുടെ മാനദണ്ഡങ്ങൾ പ്രകാരം പത്തു വർഷമാണു റോഡിന്റെ കാലാവധി. ആദ്യ അഞ്ചു വർഷം കരാറുകാരനും അടുത്ത അഞ്ചു വർഷം സംസ്ഥാന സർക്കാരും അറ്റകുറ്റപ്പണി നടത്തണമെന്നാണു ചട്ടം. ഇതു രണ്ടും കൃത്യമായി നടക്കുന്നില്ല. ഗ്രാമവികസന വകുപ്പ് ഇക്കാര്യത്തിൽ ഉരുക്കുമുഷ്ടി പ്രയോഗിക്കണമെന്നും സമിതി നിർദേശിച്ചു.