
പാർലമെന്‍റ് സമ്മേളനം ജൂലൈ 21 മുതൽ
ന്യൂഡൽഹി: പാർലമെന്‍റ് വർഷകാല സമ്മേളനം ജൂലൈ 21 മുതൽ ആരംഭിക്കും. ഓഗസ്റ്റ് 12 വരെയാണ് സമ്മേളനം ചേരുകയെന്ന് മന്ത്രി കിരണ്‍ റിജിജു അറിയിച്ചു. പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് അധ്യക്ഷനായ സമിതിയാണ് തീയതികൾ ശുപാർശ ചെയ്‌തത്. 3 മാസത്തെ ഇടവേളയ്ക്ക് ശേഷമാണ് പാര്‍ലമെന്‍റ് സമ്മേളനം പുന:രാരംഭിക്കുന്നത്. സാധാരണ സമയക്രമത്തില്‍ നിന്ന് മാറ്റമുണ്ടാവില്ലെന്നും ലോക്‌സഭയും രാജ്യസഭവും രാവിലെ 11 മണിക്ക് യോഗം ചേരുമെന്നും കേന്ദ്രമന്ത്രി റിജിജു ബുധനാഴ്‌ച മാധ്യമപ്രവർത്തകരോട് പറഞ്ഞു.
അതേസമയം, ഇന്ത്യാ പാക്കിസ്ഥാൻ സംഘർഷം, ഓപ്പറേഷൻ സിന്ദൂർ എന്നിവ വിശദീകരിക്കാൻ പ്രതിപക്ഷം ആവശ്യപ്പെട്ട പ്രത്യേക സമ്മേളനം ഉണ്ടാകുമോ എന്നതിൽ ഇതുവരെ തീരുമാനമായിട്ടില്ല.
ഓപ്പറേഷൻ സിന്ദൂറിനിടെ പാക്കിസ്ഥാനിൽ നിന്നുണ്ടായ ഷെല്ലാക്രമണത്തിൽ അതിർത്തിമേഖലകളിൽ സാധാരണക്കാരായ ആളുകൾ കൊല്ലപ്പെട്ടതുൾപ്പെടെയുള്ള വിഷയങ്ങളിൽ സർക്കാരിൽ നിന്നു മറുപടി തേടിയായിരുന്നു പ്രധാനമന്ത്രിക്കുള്ള പ്രതിപക്ഷം കത്തു നില്‍കിയത്. ഇന്ത്യ–പാക് വെടിനിർത്തൽ വിഷയത്തിൽ അമെരിക്കയുടെ ഇടപെടലിനെക്കുറിച്ചും പാര്‍ലമെന്‍റില്‍ ചര്‍ച്ചയായേക്കും.
പ്രത്യേക സമ്മേളനം വേണമെന്ന് ആവശ്യപ്പെട്ട് മല്ലികാർജ്ജുൻ ഖർഗെയും രാഹുൽ ഗാന്ധിയും ഇടത് പാർട്ടികളും തൃണമൂൽ കോൺഗ്രസും ഉൾപ്പടെ 15 പാര്‍ട്ടികള്‍ ഒപ്പിട്ട കത്ത് സര്‍ക്കാരിന് കൈമാറിയിരുന്നു. ജസ്റ്റിസ് യശ്വന്ത് വർമ്മയെ ഇംപീച്ച് ചെയ്യാനുള്ള നടപടി തുടങ്ങുമെന്നും മന്ത്രി അറിയിച്ചു.