
പറ്റ്നയിലെ ആശുപത്രി വെടിവപ്പ് കേസിൽ 5 പൊലീസ് ഉദ്യോഗസ്ഥർക്ക് സസ്പെന്‍ഷന്‍
കോൽക്കത്ത: ആശുപത്രിയിൽ കയറി ഗുണ്ടാ നേതാവിനെ വെടിവച്ചുകൊന്ന കേസിൽ 5 പ്രതികൾ അറസ്റ്റിലായതിനു പിന്നാലെ 5 പൊലീസുദ്യോഗസ്ഥർക്ക് സസ്‌പെൻഷന്‍. ശാസ്ത്രി നഗർ പൊലീസ് സ്റ്റേഷനിൽ നിന്നുള്ള സബ് ഇൻസ്‌പെക്റ്റർ, 2 അസിസ്റ്റന്‍റ് സബ് ഇൻസ്‌പെക്റ്റർമാർ, 2 കോൺസ്റ്റബിൾമാർ എന്നിവരെയാണ് കൃത്യനിർവ്വഹണത്തിൽ വീഴ്ച വരുത്തിയതിന് സസ്പെന്‍ഷനിലായതെന്ന് പറ്റ്ന (സെൻട്രൽ) എസ്പി ശനിയാഴ്ച മാധ്യമങ്ങളെ അറിയിച്ചു.
അതേസമയം, ബിഹാർ പൊലീസും പശ്ചിമ ബംഗാൾ പൊലീസും സംയുക്തമായി നടത്തിയ പരിശോധനയിലാണ് കോൽക്കത്തയ്ക്ക് സമീപത്തുള്ള ന‍്യൂ ടൗൺ പ്രദേശത്തുള്ള ഭവന സമുച്ചയത്തിൽ ഒളിവിൽ കഴിയുകയായിരുന്ന 4 പ്രതികൾ പിടിയിലാവുന്നത്. ഇവരിൽ ഒരാളെ നേരത്തെ പൊലീസ് പിടികൂടിയിരുന്നു.
വ‍്യാഴാഴ്ച രാവിലെയായിരുന്നു 12ലധികം കൊലപാതകക്കേസുകളിലും 24 ക്രിമിനൽ കേസുകളിലും പ്രതിയായ ചന്ദൻ മിശ്രയെ അഞ്ചംഗ സംഘം ആശുപത്രിയിൽ വച്ച് വെടിവച്ച് കൊന്നത്. കൊലകുറ്റത്തിന് ബ‍്യൂർ ജയിലിൽ നിന്നും പരോളിലിറങ്ങിയതായിരുന്നു ഇയാൾ. തുടർന്ന് ആരോഗ‍്യപ്രശ്നങ്ങൾ മൂലം പട്നയിലെ ഒരു സ്വകാര‍്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയായിരുന്നു. ഇതിനിടെയാണ് 5 പേർ ആശുപത്രിയിൽ അതിക്രമിച്ചുകയറി വെടിവച്ചു കൊലപ്പെടുത്തിയത്. സഭവത്തിന്‍റെ സിസിടിവി ദൃശ്യങ്ങളടക്കമുള്ളവ പുറത്തുവന്നിരുന്നു.