ന്യൂഡൽഹി: രാഹുൽ ഗാന്ധി രാജ്യത്തെ അപമാനിച്ചെന്ന കേന്ദ്ര സർക്കാർ ആരോപണത്തെ തള്ളി കോൺഗ്രസ്. രാഹുൽ ഗാന്ധി മാപ്പ് പറയില്ലെന്ന് കോൺഗ്രസ് വക്താവ് പവൻ ഖേര വ്യക്തമാക്കി. ബ്രിട്ടീഷുകാരോട് മാപ്പു പറഞ്ഞവർ കോൺഗ്രസിനെ ദേശസ്നേഹം പഠിപ്പിക്കേണ്ടതില്ലെന്നായിരുന്നു അദ്ദേഹത്തിന്‍റെ പ്രതികരണം. അദാനി വിഷയത്തിൽ നിന്നും രക്ഷപെടാനാണ് കേന്ദ്രസർക്കാർ ശ്രമിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.
അതേസമയം, ഭരണ- പ്രതിപക്ഷ അംഗങ്ങൾ പ്രതിഷേധം തുടർന്നതോടെ പാർലമെന്‍റ് ഇന്നും തടസ്സപ്പെട്ടു. തുടർന്ന് അദാനി വിഷയത്തിൽ ജെപിസി അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷ അംഗങ്ങൾ പാർലമെന്‍റിൽ പ്രതിഷേധിച്ചു. സഭ തുടങ്ങി മിനിട്ടുകൾക്കകം തന്നെ നിർത്തിവച്ചു. തുടർച്ചയായ ഏഴാം ദിവസമാണ് പാർലമെന്‍റ് പ്രക്ഷുപ്തമാവുന്നത്.
വിദേശത്തു നടത്തിയ പരാമർശത്തിൽ രാഹുൽ ഗാന്ധി മാപ്പു പറയണമെന്ന ആവശ്യം ഭരണപക്ഷം കടുപ്പിക്കുകയാണ്. അദാനിവിഷയത്തിൽ ജെപിസി അന്വേഷണം ഇല്ലാതെ മുന്നോട്ടു പോവാനായില്ലെന്ന് പ്രതിപക്ഷവും വ്യക്തമാക്കി. ഇരു കൂട്ടർക്കും പറയാനുള്ളത് പറയാമെന്നും സഭ നന്നായി മുന്നോട്ടുകൊണ്ടു പോവാൻ സഹകരിക്കണമെന്നും സ്പീക്കർ ആവശ്യപ്പെട്ടെങ്കിലും ഇരു കൂട്ടരും വഴങ്ങിയില്ല.