

ഹൈദരാബാദ്: അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമയുടെ ഭാര്യ റിനികി ഭുയാൻ ശർമ നൽകിയ അപകീർത്തിക്കേസിൽ മുൻകൂർ ജാമ്യം തേടി കോൺഗ്രസ് നേതാവ് പവൻ ഖേര തെലങ്കാന ഹൈക്കോടതിയെ സമീപിച്ചു. ഹർജി ഇന്നു പരിഗണിക്കും. അസമിലെ കോടതികളെ നേരിട്ടു സമീപിക്കുന്നതു വരെ അറസ്റ്റിൽ നിന്ന് ഇളവ് നേടുകയാണ് ഖേരയുടെ ലക്ഷ്യം.
റിനികിക്ക് മൂന്നു രാജ്യങ്ങളുടെ പാസ്പോർട്ടുണ്ടെന്നും ദുബായിയിൽ രഹസ്യ ആസ്തികളുണ്ടെന്നും ഖേര ആരോപിച്ചിരുന്നു. നാമനിർദേശ പത്രികയിൽ നിന്നു ഹിമന്ത ഇക്കാര്യം മറച്ചുവച്ചെന്നും ഖേര പറഞ്ഞിരുന്നു. ഇതിനെതിരേ റിനികി നൽകിയ പരാതിയിൽ അസം പൊലീസ് കഴിഞ്ഞ ദിവസം ഖേരയുടെ ഡൽഹിയിലെ വസതിയിൽ പരിശോധന നടത്തി.
ഖേരയ്ക്കെതിരേ വ്യാജരേഖ ചമയ്ക്കുന്നതിനും അപകീർത്തിക്കുമടക്കം വിവിധ വകുപ്പുകൾ ചുമത്തിയാണു കേസെടുത്തത്. വസതിയിൽ പവൻ ഖേരയുണ്ടായിരുന്നില്ലെന്നും ഇദ്ദേഹത്തിനു വേണ്ടി തെരച്ചിൽ നടത്തുകയാണെന്നും പൊലീസ് പറഞ്ഞിരുന്നു.