പെല്ലറ്റ് ഗൺ വെടിവയ്പ്പ്; ഡൽഹി പൊലീസ് സ്റ്റേഷനിൽ രാഹുൽ ഗാന്ധിയുടെ ധർണ

എഫ്ഐആർ രജിസ്റ്റർ ചെയ്യുന്നതുവരെ പ്രതിഷേധം തുടരുമെന്ന നിലപാടിലാണ് രാഹുൽ ഗാന്ധി
Rahul Gandhi staging a sit-in at the police station with a student injured in a pellet attack.

പെല്ലറ്റ് ഗൺ വെടിവയ്പ്പിൽ പരുക്കേറ്റ വിദ്യാർഥിയുമായി പൊലീസ് സ്റ്റേഷനിൽ ധർണയിരിക്കുന്ന രാഹുൽ ഗാന്ധി

Updated on

ന്യൂഡൽഹി: ഡൽഹിയിലെ വിദ്യാർഥി പ്രതിഷേധത്തിനിടെ പെല്ലറ്റ് ഗൺ പ്രയോഗിച്ചെന്ന ആരോപണത്തിൽ എഫ്ഐആർ രജിസ്റ്റർ ചെയ്യണമെന്നാവശ്യപ്പെട്ട് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ഡൽഹി പാർലമെന്‍റ് സ്ട്രീറ്റ് പൊലീസ് സ്റ്റേഷന് മുൻപിൽ ധർണ നടത്തുന്നു. പെല്ലറ്റ് ഗൺ വെടിവയ്പ്പിൽ പരുക്കേറ്റതായി പറയുന്ന വിദ്യാർഥി സാഹിൽ ലോച്ചബിനൊപ്പമാണ് രാഹുൽ ഗാന്ധി പൊലീസ് സ്റ്റേഷനിലെത്തിയത്. മുതിർന്ന കോൺഗ്രസ് നേതാക്കളായ പ്രിയങ്ക ഗാന്ധി, ജയറാം രമേഷ്, സൽമാൻ ഖുർഷിദ് എന്നിവരും സ്റ്റേഷനിൽ എത്തി.

എഫ്ഐആർ രജിസ്റ്റർ ചെയ്യുന്നതുവരെ പ്രതിഷേധം തുടരുമെന്ന നിലപാടിലാണ് രാഹുൽ ഗാന്ധി. ഇതേ തുടർ‌ന്ന് പ്രദേശത്ത് സംഘർഷസാധ്യത നിലനിൽക്കുകയാണ്. ജൂലൈ 20ന് ജന്തർ മന്തറിൽ നടന്ന വിദ്യാർഥി പ്രതിഷേധത്തിനിടെയാണ് പെല്ലറ്റ് ഗൺ ഉപയോഗിച്ചെന്ന ആരോപണം ഉയർന്നത്. സംഭവത്തിൽ ഗുരുതരമായി പരിക്കേറ്റവർക്ക് നീതി ലഭിക്കണമെന്നും ഉത്തരവാദികളായവർക്കെതിരെ കേസ് എടുക്കണമെന്നും രാഹുൽ ഗാന്ധി ആവശ്യപ്പെട്ടു. ഒരു യുവാവിന് പെല്ലറ്റേറ്റ് പരുക്കേറ്റ് ഒരു കണ്ണിന്‍റെ കാഴ്ച നഷ്ടപ്പെട്ടതായും അദ്ദേഹം ആരോപിച്ചു.

പെല്ലറ്റ് ഗൺ ഉപയോഗിച്ചെന്ന ആരോപണം ഡൽഹി പൊലീസ് നേരത്തെ നിഷേധിച്ചിരുന്നു. എന്നാൽ, സംഭവത്തെക്കുറിച്ച് വിവിധ അന്വേഷണങ്ങളും റിപ്പോർട്ടുകളും പുറത്തുവന്നിട്ടുണ്ട്. പ്രതിഷേധത്തിനിടെ റാപ്പിഡ് ആക്ഷൻ ഫോഴ്സ് പെല്ലറ്റ് ഗൺ ഉപയോഗിച്ചതായി പൊലീസ് രേഖകൾ സൂചിപ്പിക്കുന്നുവെന്ന റിപ്പോർട്ടുകളും പുറത്തുവന്നിരുന്നു.

വിദ്യാർഥികൾക്ക് നേരെയുണ്ടായ പൊലീസ് നടപടിയിൽ ഉത്തരവാദിത്തം ഉറപ്പാക്കണമെന്നും സമാധാനപരമായി പ്രതിഷേധിച്ചവർക്കെതിരായ അതിക്രമം അംഗീകരിക്കാനാകില്ലെന്നും രാഹുൽ ഗാന്ധി പറഞ്ഞു.

അതേസമയം, പെല്ലറ്റ് ഗൺ പ്രയോഗവുമായി ബന്ധപ്പെട്ട അവകാശവാദങ്ങളിൽ മെഡിക്കോ-ലീഗൽ റിപ്പോർട്ടുകൾ പരിശോധിക്കണമെന്ന് ഡൽഹി പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്. സംഭവത്തിൽ ആരോപണങ്ങളും ഔദ്യോഗിക വിശദീകരണങ്ങളും തമ്മിൽ വ്യത്യാസമുള്ളതിനാൽ അന്വേഷണം നിർണായകമാകും.

logo
Metro Vaartha
www.metrovaartha.com