
ചെന്നൈ: തമിഴ്നാട്ടിൽ ഗവർണറുടെ ഔദ്യോഗിക വസതിയായ രാജ്ഭവനു നേരെ പെട്രോൾ ബോംബെറിഞ്ഞു. രാജ്ഭവന്‍റെ പ്രധാന ഗേറ്റിലേക്കാണ് പെട്രോൾ ബോംബ് എറിഞ്ഞത്.സംഭവത്തിൽ കറുക്ക വിനോദ് എന്നയാളെ പൊലീസ് അറസ്റ്റുചെയ്തു.
സൈദാപേട്ട് കോടതി പരിസരത്ത് നിർത്തിയിട്ടിരുന്ന മോട്ടോർ സൈക്കിളിൽ നിന്ന് പെട്രൊൾ മോഷ്ടിച്ച വിനോദ് രണ്ട് കുപ്പികളിലേക്ക് പെട്രോൾ ഒഴിച്ച് തീകൊളുത്തി രാജ്ഭവനിലെ പ്രധാന ഗേറ്റിലേക്ക് എറിയുകയായിരുന്നു.
ഗവർണർ ആർ.എൻ. രവിക്കെതിരേ മുദ്രാവാക്യം വിളിച്ചു. നീറ്റ് വിരുദ്ധ ബില്ലിൽ ഒപ്പിടാത്തത്തിലുള്ള പ്രതിഷേധമാണ് തന്‍റെ ആക്രമണത്തിന് കാരണമെന്നാണ് വിനോദ് പൊലീസിനോട് പറഞ്ഞത്. രണ്ട് പെട്രോൾ ബോംബുകൾ കൂടി എറിയുന്നതിന് മുമ്പ് പ്രധാന ഗേറ്റിൽ നിലയുറപ്പിച്ച പൊലീസ് സംഘം ഇയാളെ പിടികൂടുകയായിരുന്നു.